പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ മതി ഇന്ന് സിനിമ എടുക്കാന്‍, അതുകൊണ്ട് ആര്‍ക്കും വിമര്‍ശിക്കാം: പൃഥ്വിരാജ്

ഒരു സിനിമ കണ്ടതിന് ശേഷം ഏതൊരു കാര്യത്തെ കുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം പ്രേക്ഷകന് ഉണ്ടെന്ന് പൃഥ്വിരാജ്. മൊബൈല്‍ ഫോണ്‍ കൊണ്ട് സിനിമ എടുത്ത്, അത് തിയേറ്ററില്‍ റിലീസ് ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ട്. അതുകൊണ്ട് ആ ക്രാഫ്റ്റിനെ കുറിച്ച് ആര്‍ക്കും സംസാരിക്കാം എന്നാണ് നടന്‍ പറയുന്നത്.

പണ്ട് സിനിമകളെ കുറിച്ച് സംസാരിക്കാനുള്ള വേദി കുറവായിരുന്നു. ഇന്ന് നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്. അതുകൊണ്ട് വളരെ വേഗത്തില്‍ സിനിമയെ അടുത്തറിയാന്‍ പ്രേക്ഷകന് കഴിയുന്നുണ്ട്. സിനിമയെ കുറിച്ച് മാത്രമല്ല. എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള സംവാദങ്ങള്‍ നടത്താന്‍ നിരവധി വേദികള്‍ സജീവമാണ്.

പണ്ട് നമ്മള്‍ ഒരു സിനിമ കാണുമ്പോള്‍ അത് കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയണമെങ്കില്‍, നമ്മുടെ വീട്ടിലുള്ളവരോട്, അല്ലെങ്കില്‍ സുഹൃത്ത് വലയങ്ങളില്‍ മാത്രമേ പറ്റുകയുള്ളു. എന്നാല്‍ ഇന്ന് സിനിമകളെ കുറിച്ച് സംസാരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും ഡിസ്‌കഷന്‍ പ്ലാറ്റ്‌ഫോമുകളും ഉണ്ട്.

അതുകൊണ്ട് തന്നെ ഇതിനെ കുറിച്ചൊക്കെ സംസാരിക്കാന്‍ ഇടമുണ്ട്, അവസരമുണ്ട്. ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഏതൊരു കാര്യത്തെ കുറിച്ചും പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഉണ്ട്.

പോക്കറ്റില്‍ കിടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മതി ഇന്ന് സിനിമയെടുക്കാന്‍. അത് തിയേറ്ററില്‍ റിലീസ് ചെയ്യാം. അത്രയും എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നായി ഫിലിം മേക്കിംഗ്. അതുകോണ്ട് ഇന്ന് സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ച് ആര്‍ക്കും സംസാരിക്കാം എന്നാണ് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറയുന്നത്.