ഷാരൂഖ് ഖാനെപ്പോലെയുള്ള ഒരു മുതിർന്ന താരവുമായി ഒരു സിനിമാ നിർമ്മാതാവും ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല..; സലാർ റിലീസിനെ കുറിച്ച് പ്രശാന്ത് നീൽ

ഡിസംബർ 22 ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ ക്ലാഷ് റിലീസ് സംഭവിക്കാൻ പോവുകയാണ്. സമീപകാലത്തൊന്നും ഇത്രയും വലിയ പ്രീ റിലീസ് ഹൈപ്പിൽ വരുന്ന ചിത്രങ്ങൾ ഉണ്ടായിട്ടില്ല. ഷാരൂഖ് ഖാൻ- രാജ്കുമാർ ഹിരാനി ചിത്രം ഡങ്കിയും പ്രശാന്ത് നീൽ- പ്രഭാസ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ‘സലാറു’മാണ് ആ രണ്ട് ചിത്രങ്ങൾ.

ഇന്ത്യൻ സിനിമയിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനാണ് രാജ്കുമാർ ഹിരാനി. ‘മുന്ന ഭായ് എംബിബിഎസ്’, ‘3 ഇഡിയറ്റ്സ്’,’പികെ’, എന്നീ മൂന്ന് ചിത്രങ്ങൾ മാത്രം മതി ഹിരാനിയിലെ പ്രതിഭയെ തിരിച്ചറിയാൻ. ഹിരാനിയുടെ കൂടെ ബോക്സ്ഓഫീസ് റെക്കോർഡുകൾ അടക്കിഭരിക്കുന്ന താരമായ ഷാരൂഖ് ഖാൻ കൂടി ചേരുമ്പോൾ ‘ഡങ്കി’ക്ക് കിട്ടുന്ന ഹൈപ്പ് ചെറുതല്ല.

അതേസമയം കെജിഎഫ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് പ്രശാന്ത് നീൽ. വെറും രണ്ട് സിനിമകൾ കൊണ്ടാണ് ഇന്ത്യയൊട്ടാകെ പ്രശാന്ത് നീൽ ആരാധകരെ സൃഷ്ടിച്ചിരിക്കുന്നത്. ബാഹുബലിക്ക് ശേഷം നല്ല ഒരു തിരിച്ചുവരവിന് കൂടിയാണ് പ്രഭാസ് സലാറിലൂടെ ലക്ഷ്യം വെക്കുന്നത്. കൂടെ വില്ലനായി മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ കൂടിയെത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് സലാറിൽ പ്രേക്ഷകർ അർപ്പിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ആദ്യ ദിവസത്തെ റിപ്പോർട്ടുകൾ സിനിമയുടെ കളക്ഷനെയും മറ്റ് കാര്യങ്ങളെയും എന്തായാലും സ്വാധീനിക്കുമെന്ന് ഉറപ്പാണ്.  എന്നാൽ ഷാരൂഖ് ഖാൻ- രാജ്കുമാർ ഹിരാനി ചിത്രം ഡങ്കിയുമായി സലാർ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നതിൽ തനിക്ക് ഭയമില്ലെന്നാണ് പ്രശാന്ത് നീൽ പറയുന്നത്. എന്നാൽ പ്രേക്ഷകർക്ക് ചിത്രം ഇഷ്ടമാവുമോ എന്നാണ് തന്റെ പ്രധാന ആശങ്കയെന്നും പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു.

“രാജ്കുമാർ ഹിരാനി എന്റെ പ്രിയപ്പെട്ട സംവിധായകനാണ്. വളരെ വലിയ സിനിമയാണ് അവർ പുരത്തിറക്കുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരേ ദിവസം റിലീസ് ഡേറ്റ് വന്നത് യാദൃശ്ചികമായാണ്. ഷാരൂഖ് ഖാനെപ്പോലെയുള്ള ഒരു മുതിർന്ന താരവുമായി ഒരു സിനിമാ നിർമ്മാതാവും ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല. ആർക്കായാലും അവരുടെ റിലീസ് തീയതി മറ്റൊരാളുടെ തീയതിയിലേക്ക് മാറ്റുന്നത് വളരെ അസുഖകരമായ സാഹചര്യമാണ്. ഒരു വർഷം മുൻപ് തന്നെ സലാറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. അതിൽ എന്റെ പങ്കാളിത്തമില്ല, പ്രൊഡക്ഷൻ ടീമാണ് അതൊക്കെ തീരുമാനിക്കുന്നത്” എന്നാണ് ഡങ്കി- സലാർ ക്ലാഷ് റിലീസുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞത്.