വിവാഹശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവസരം ചോദിക്കാൻ പേടിയായിരുന്നു: പൂർണിമ ഇന്ദ്രജിത്ത്

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം പിന്നീട് സിനിമകളിൽ നിന്നും പൂർണിമ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ പ്രാണ എന്ന ക്ലോത്തിങ് ബ്രാന്റിന്റെ ഉടമസ്ഥയും ടിവി അവതാരികയും മറ്റുമായി തിരക്കിലാണ് പൂർണിമ. കൂടാതെ സിനിമകളിലും സജീവമാണ് താരം.

ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ പറ്റി സംസാരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹിതയായതുകൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്തയുള്ളതുകൊണ്ടാണ് തന്നെ ആരും സിനിമയിലേക്ക് വിളിക്കാതിരുന്നത് എന്നാണ് പൂർണിമ പറയുന്നത്.

“പതിനെട്ട് വർഷം മുമ്പ് ഞാൻ വിവാഹിതയായപ്പോൾ സിനിമയിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കാതെയായി. വിവാഹിതയായതുകൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്ത സിനിമാക്കാരിൽ വന്നു. വിവാഹത്തോടെ സ്ത്രീകൾ അഭിനയം നിർത്തും അതുകൊണ്ട് ചോദിക്കേണ്ട കാര്യമില്ലെന്ന ചിന്തയായിരുന്നു സിനിമാമേഖലയിലുള്ളവർക്ക്.

വിവാഹശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവസരം ചോദിക്കാൻ പേടിയായിരുന്നു. ബോൾഡ് സ്റ്റെപ്പ് എടുക്കാനും കഴിഞ്ഞില്ല. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ആ സ്റ്റേജ് ഞങ്ങൾ എഞ്ചോയ് ചെയ്യുകയുമായിരുന്നു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ എൻ്റെ ഉള്ളിലെ ക്രീയേറ്റീവ് എനർജിയെ തൃപ്ത‌ിപ്പെടുത്തേണ്ട സ്ഥിതിയായി. കാരണം നാല് വയസ് മുതൽ ഡാൻസും മറ്റുമായി സ്റ്റേജിൽ വളർന്ന കുട്ടിയാണ് ഞാൻ. പിന്നീട് ടെലിവിഷനിൽ ആക്ടീവായി. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്. എനിക്ക് അത് മനസിലായി. ഞാൻ ഇക്കാര്യം ഇന്ദ്രനോട് പറഞ്ഞപ്പോൾ നിനക്ക് ചെയ്യേണ്ടത് നീ ആലോചിക്കാൻ ഇന്ദ്രൻ പറഞ്ഞു.

ഫാഷൻ ഡിസൈനിങ് പഠിക്കാൻ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അത് സാധിച്ചില്ല. മാത്രമല്ല എന്റെ വസ്ത്രധാരണവും മറ്റും കണ്ട് പലരും അത് പ്രശംസിച്ച് സംസാരിക്കാൻ തുടങ്ങി. അതോടെ ഞാൻ റിയലൈസ് ചെയ്‌തു ഫാഷൻ ഡിസൈനിങിൽ എന്തെങ്കിലും ചെയ്യാമെന്ന്. മാത്രമല്ല പ്രാർത്ഥന പിറന്നശേഷം അവൾക്ക് വസ്ത്രം വാങ്ങാനായി പോയാൽ ഒന്നിലും എനിക്ക് തൃപിതിയുണ്ടാകുമായിരുന്നില്ല.’
‘പറന്ന് നിൽക്കുന്ന ഒട്ടും കംഫർട്ട് അല്ലാത്ത ബട്ടർഫ്ലൈ വസ്ത്രങ്ങൾ ആയിരുന്നു ഏറെയും. അതോടെ ക്ലോത്തിങ് ലൈൻ തുടങ്ങണമെന്ന ചിന്തയായി. ഇന്ദ്രനും പിന്തുണച്ചു. അങ്ങനെ നക്ഷത്ര കൂടി പിറന്നശേഷം പ്രാണ ആരംഭിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.” ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പൂർണിമ മനസുതുറന്നത്.