എന്റെ ലഹരി ഫ്രണ്ട്‌സായിരുന്നു, പക്ഷേ അപകടമുണ്ടായി എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അവര്‍ തിരിഞ്ഞുപോലും നോക്കിയില്ല: പേളി

മകള്‍ ജനിച്ചതോട് കൂടി നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവ് ശീനിഷ് അരവിന്ദും സന്തോഷത്തിലും തിരക്കിലുമൊക്കെയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ വലിയൊരു അപകടത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. 2012 ല്‍ നടന്ന സ്വന്തമായി കാര്‍ ഓടിച്ച് പോകുമ്പോഴായിരുന്നു അപകടം ഉണ്ടാവുന്നത്. അന്ന് മുതല്‍ തനിക്കുണ്ടായ ചില തിരിച്ചറിവുകളെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ വീഡിയോയില്‍ പേളി പറയുന്നത്.

‘2012 ഡിംസബര്‍ വെളുപ്പിന് മൂന്ന് മണി. എനിക്കന്ന് 26 വയസ്. അന്നൊക്കെ അലമ്പായി നടക്കുകയായിരുന്നു ഞാന്‍. ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡായി വന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഞാന്‍ ചെന്ന് ഇടിച്ചു. കാര്‍ മുഴുവനും പോയി. 18 സ്റ്റിച്ചായിരുന്നു തലയില്‍. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. മുഖം പോയെന്നാണ് അന്ന് കരുതിയത്.
എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത ആ 4 ദിവസം ഡാഡിയും മമ്മിയുമാണ് എന്നെ നന്നായി സഹായിച്ചത്.

അന്നൊക്കെ എനിക്ക് ഒത്തിരി ഫ്രണ്ട്‌സ് ഉണ്ട്. എന്റെ ഭയങ്കര കൂട്ടുകാരാണെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടു നടന്നിരുന്ന ഒരാളും ആക്‌സിഡന്റിന് ശേഷം എനിക്കൊപ്പം ഉണ്ടായിരുന്നില്ല. ആകെപ്പാടെ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടുകാരുടെ കൂടെ പോവുമ്പോള്‍ വിഷമിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. അവരെ തിരിച്ചറിഞ്ഞതും അന്നേരമാണ്. എന്നെ കുറ്റപ്പെടുത്താതെ അവര്‍ എനിക്കൊപ്പം നില്‍ക്കുകയായിരുന്നു.

എന്റെ ലഹരി ഫ്രണ്ട്‌സായിരുന്നു. എല്ലാത്തിലും അവര്‍ എന്റെ കൂടെ കാണുമെന്നൊക്കെയായിരുന്നു വിശ്വസിച്ചിരുന്നത്. എന്ത് നടന്നാലും കുടുംബവും മാതാപിതാക്കള്‍ക്കും എത്രത്തോളം പ്രധാന്യമുണ്ടെന്ന് മനസിലാക്കിയത് അങ്ങനയാണ്. സമയമെടുത്താണ് ഞാന്‍ നന്നായത്. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാന്‍ കട്ട് ചെയ്തു.