എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സ്കൂളിൽ വിതരണം ചെയ്തു, ആക്ഷനബിളായ കാര്യങ്ങൾ വന്നപ്പോഴാണ് ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് എനിക്ക് ബോദ്ധ്യമായത്: പാർവതി തിരുവോത്ത്

മലയാളത്തിലെയും ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമേ അന്യഭാഷകളിലും താരം തിളങ്ങി നിൽക്കുന്നു.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘വണ്ടർ വുമൺ’ ആയിരുന്നു പാർവതിയുടെ ഏറ്റവും അവസാനമിറങ്ങിയ മലയാള സിനിമ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിൽ വിക്രമിനൊപ്പം പ്രധാന വേഷത്തിലും പാർവതി എത്തുന്നുണ്ട്. ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്.

ഇപ്പോഴിതാ ചെറുപ്പകാലത്തെ അനുഭവങ്ങളും എങ്ങനെയാണ് തന്റെ ഫെമിനിസ്റ്റ് നിലപാടുകൾ രൂപപ്പെട്ടത് എന്നതിനെ കുറിച്ചും സംസാരിക്കുകയാണ് പാർവതി. ഓർമ്മവെച്ച കാലം മുതലേ താനൊരു ഫെമിനിസ്റ്റ് ആയിരുന്നുവെന്നാണ് പാർവതി പറയുന്നത്. കൂടാതെ സ്ക്കൂളിൽ പഠിക്കുമ്പോൾ ഒരു ആൺകുട്ടി തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നുവെന്നും പാർവതി പറയുന്നു.

“എന്റെ അച്ഛനും അമ്മയും ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ തുല്യ പങ്കാളികളാണ്. ഞാൻ കണ്ട ആദ്യ ഫെമിനിസ്റ്റ് പുരുഷൻ എന്റെ അച്ഛനാണ്. അച്ഛനും അമ്മയും എല്ലാ ജോലികളും ഒരുമിച്ചാണ് ചെയ്യുന്നത്. അമ്മ മെയിൻ അഡ്മിനാണ്. അമ്മ കുടുംബത്തിലെ സിഇഒയാണ്. ആ പദവി അർഹിക്കുന്ന സ്ഥലത്താണ് ഉള്ളതെന്ന ധാരണ അച്ഛനുണ്ടായിരുന്നു.

പണ്ട് മുതലേ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുകയാണെങ്കിൽ ചപ്പാത്തി കുഴയ്ക്കുന്നത് അച്ഛനായിരിക്കും. അമ്മയായിരിക്കും പരത്തുന്നത്. അമ്മ പാത്രം കഴുകുമ്പോൾ തുടച്ച് വെക്കുന്നത് അച്ഛനായിരിക്കും. അവരെപ്പോഴും ഒരുമിച്ചായിരുന്നു. പൈസയില്ലാത്ത സമയത്ത് പൈസ ഇത്രയും കുറവുണ്ട്, ഇത് നമുക്ക് വാങ്ങിക്കാൻ പറ്റില്ലെന്ന് ഞങ്ങളോട് അവർ പറഞ്ഞിട്ടുണ്ട്.

എനിക്കും ഏട്ടനും ആ മിഡിൽ ക്ലാസ് അപ് ബ്രിങ്ങിങ്ങിന്റെ ബോധ്യമുണ്ട്. ഞാനെപ്പോഴും ഫെമിനിസ്റ്റ് ആയിരുന്നു. എപ്പോഴും ചോദ്യം ചോദിക്കുകയും തിരിച്ചടി കിട്ടുകയും വീണ്ടും തിരിച്ച് വരികയും ചെയ്യുമായിരുന്നു.

ആക്ഷനബിളായ കാര്യങ്ങൾ വന്നപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് എനിക്ക് തന്നെ മനസിലായത്. സ്കൂളിൽ പഠിക്കുമ്പോൾ വീ​ഗാലാന്റിൽ ട്രിപ്പിന് പോയി. ഒരു പയ്യൻ എന്റെ ഫോട്ടോകൾ മോർഫ് ചെയ്തു. കുറെ ഫോട്ടോകൾ എടുത്ത് മോർഫ് ചെയ്ത് ക്ലാസിലൊക്കെ കൊടുത്തു. പാർവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ എന്ന് പറഞ്ഞ് സ്കൂളിൽ പ്രശ്നമായി. ഒരു കല്യാണ പെണ്ണിന്റെ മുഖത്തേക്ക് എന്റെ മുഖം മാറ്റിയതാണ്. ന്യൂഡ് ഫോട്ടോകൾ ഒന്നുമല്ല.

ആ പയ്യനെയും കൊണ്ട് വൈസ് പ്രിൻസിപ്പലിനടുത്ത് പോയപ്പോൾ നിങ്ങളെ രണ്ട് പേരെയും സസ്പെന്റ് ചെയ്യണമെന്നാണ് പറഞ്ഞത്. എന്തിനാണ് ഫോട്ടോ എടുക്കാൻ അവനെ അനുവദിച്ചതെന്ന് ചോദിച്ചു. ഞാൻ ജീവിക്കുക മാത്രമാണ് ചെയ്തത് ടീച്ചർമാരുണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു. പിന്നീട് ആ പയ്യനുമായി വഴക്ക് നടന്നു. എനിക്ക് വാണിം​ഗ് കിട്ടുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. നമ്മൾക്ക് വേണ്ടി പ്രതികരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ഇപ്പോഴാണ് മനസിലാകുന്നത്.” എന്നാണ് ഐയാം വിത്ത് ധന്യ വർമ്മ എന്ന പരിപാടിയിൽ പാർവതി പറഞ്ഞത്.