മദ്യവില ഉയരുന്നതിന് അനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും: മുരളി ഗോപി

മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയ ബജറ്റ് പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. മദ്യത്തിലെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ അതേ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ”പ്രകടമായ യാഥാര്‍ഥ്യം: മദ്യം താങ്ങാനാവാത്ത വിലയിലേക്ക് ഉയര്‍ത്തുന്നതിന് അനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, മയക്കുമരുന്ന്” എന്നാണ് മുരളി ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

അതേസമയം മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചിരുന്നു. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ല.

500 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നത്. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.