മോഹന്‍ലാലിനെ വരെ വലിച്ചുകീറുന്നു, ഇത് രാഷ്ട്രീയമാണെന്ന് പറഞ്ഞാല്‍ പലരും മടിക്കും.. കഴിഞ്ഞ പ്രാവശ്യം ആസിഫ് അലി ഉണ്ടായിരുന്നു കൂടെ: മുകേഷ്

സിനിമയിലുള്ള സഹപ്രവര്‍ത്തകരെയൊന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി താന്‍ ക്ഷണിച്ചിട്ടില്ലെന്ന് നടനും കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയുമായ മുകേഷ്. പ്രചാരണത്തിന് ആരെങ്കിലും എത്തിയാല്‍ അവരെ സോഷ്യല്‍ മീഡിയയില്‍ വലിച്ചുകീറും. അതുകൊണ്ട് പലരും മടിക്കും എന്നാണ് മുകേഷ് പറയുന്നത്. കഴിഞ്ഞ ഇലക്ഷന് ആസിഫ് അലി പ്രചാരണത്തിന് എത്തിയതിനെ കുറിച്ചും മുകേഷ് പറയുന്നുണ്ട്.

”സിനിമയില്‍ നിന്ന് ആരെയും പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല. അങ്ങനെ അവരോട് വരാന്‍ ആവശ്യപ്പെടാറുമില്ല. ആദ്യത്തെ ഇലക്ഷനൊക്കെ പിന്നെയും കുറേപ്പേര് വന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. കൂടെ നില്‍ക്കുന്നവരെ പോലും സിനിമയില്‍ നിന്നും വരാന്‍ നിര്‍ബന്ധിക്കില്ല. മനസ് അറിഞ്ഞു വരാം. കാര്യം നമ്മള്‍ കണ്ടോണ്ട് ഇരിക്കുവല്ലേ, ഒരാള്‍ അങ്ങോട്ടു പോയാലും ഇങ്ങോട്ടും പോയാലും സോഷ്യല്‍ മീഡിയയില്‍ തേജോവധം ചെയ്യുകയാണ്.”

”ഏതെങ്കിലുമൊരു പാര്‍ട്ടിയെ സഹായിച്ചാല്‍ പിന്നെ അവരുടെ പോസ്റ്റര്‍ വലിച്ചു കീറുക, അവരുടെ പടത്തിന് മോശം റിവ്യൂ ചെയ്യുക ഒക്കെയാണ്. ഏറ്റവും വലിയ നടനായ മോഹന്‍ലാലിനോടും ഇത് തന്നെയാണ് ചെയ്യുന്നത്. ഇതൊക്കെ രാഷ്ട്രീയമാണ് എന്നൊക്കെ പറയുമ്പോഴത്തേക്ക് ഒരുപാട് പേര്‍ മടിക്കും.”

”കഴിഞ്ഞ പ്രാവിശ്യം ആസിഫ് അലി എന്റെ പ്രചാരണത്തിന് വന്നിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഉണ്ടായിരുന്നു. ആസിഫ് എന്നോട് പറഞ്ഞത്, ‘ഞാന്‍ തിരിച്ചറിഞ്ഞു, ഇത്രയും ആള്‍ക്കാര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്. ഇത്ര ആഴത്തില്‍ ആളുകള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാന്‍ ആദ്യമായിട്ട് മനസിലാക്കുകയാണ്’ എന്നായിരുന്നു.”

”കാരണം ജീപ്പിന്റെ പുറകെ കിലോമീറ്റര്‍ കണക്കിന് ചെറുപ്പക്കാരായിട്ടുള്ള ആള്‍ക്കാര്‍ ഓടുകയാണ്. ആസിഫ് അലി മതിയെന്ന് പറയുന്നുണ്ട്. എന്നിട്ട് പോലും വിടുന്നില്ല. അതൊക്കെ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം കോണ്‍ഫിഡന്‍സ് കിട്ടുന്ന സാഹചര്യമാണ്. അങ്ങനെ വരുന്നവര്‍ വരട്ടെ..” എന്നാണ് മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.