ആ ചിത്രത്തിന് വേണ്ടി മോഹൻലാൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചത് രണ്ട് ദിവസംകൊണ്ട്: സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി
മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

സിബി മലയിൽ എന്ന സംവിധായകന്റെ സിനിമ ജീവിതം പറയുമ്പോൾ, ഒഴിച്ചുനിർത്തനാവാത്ത ഒന്നാണ് സിബി മലയിൽ- ലോഹിതദാസ് കോമ്പോ. നിരവധി ക്ലാസിക് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറവിയെടുത്തിട്ടുള്ളത്. അത്തരത്തിൽ ഒരു മികച്ച സിനിമയാണ് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ കമലദളം എന്ന ചിത്രം.

ഇപ്പോഴിതാ കമലദളം എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ ചെയ്ത എഫർട്ടിനെ പറ്റി സംസാരിക്കുകയാണ് സിബി മലയിൽ. ലോഹിതദാസിന് ഒരു സ്വപനത്തിൽ നിന്നാണ് കമലദളം എന്ന സിനിമയുടെ കഥ രൂപപ്പെടുന്നതെന്നും, അങ്ങനെയാണ് മോഹൻലാൽ നൃത്താധ്യാപകനായി ചിത്രത്തിലെത്തിയതെന്നും സിബി മലയിൽ പറയുന്നു. കൂടാതെ 2 ദിവസം കൊണ്ടാണ് മോഹൻലാൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചതെന്നും സിബി മലയിൽ പറഞ്ഞു.

“മോഹൻലാലിൻ്റെ മൂന്നാമത്തെ പ്രൊഡക്ഷനായിരുന്നു അത്. കഥയൊന്നും ലാലിനോട് പറഞ്ഞിരുന്നില്ല, നിങ്ങൾ സിനിമ ചെയ്‌തുതന്നാൽ മതിയെന്ന് മാത്രമേ ലാൽ പറഞ്ഞുള്ളൂ. കഥ ഡിസ്‌കസ് ചെയ്യാൻ ഞാനും ലോഹിയും കൂടി ചെന്നൈയിൽ റൂമെടുത്ത് താമസിച്ചു. ഒരു ദിവസം രാവിലെ എഴുന്നേറ്റ വന്ന ലോഹി എന്നോട് പറഞ്ഞത്, ‘ഞാൻ ഒരു സ്വപ്‌നം കണ്ടു. നമുക്ക് അതുവെച്ച് ഒരു സിനിമ ചെയ്യാം’ എന്ന്. അക്കാലത്ത് ആന്ധ്രയിലെ ഒരു പാട്ടുകാരന്റെ ജീവിത്തിൽ ഉണ്ടായ സംഭവമായിരുന്നു ലോഹി കണ്ട സ്വ‌പ്നം.

സ്വന്തം ഭാര്യയുടെ മരണത്തിൽ അയാൾക്ക് പങ്കുണ്ടെന്നായിരുന്നു അന്ന് കേട്ട ആരോപണം. വലിയ വാർത്തയായ സംഭവമായിരുന്നു അത്. അതിനെ കലാമണ്ഡലത്തിൻ്റെയും ക്ലാസിക്കൽ ഡാൻസിൻ്റെയും ബാക്ക്ഗ്രൗണ്ടിലേക്ക് മാറ്റി കമലദളത്തിൻ്റെ കഥ റെഡിയാക്കി, ഞങ്ങൾ കലാമണ്ഡലത്തിൽ ലൊക്കേഷൻ സെറ്റ് ചെയ്യാനെത്തി. ഷൂട്ടിൻ്റെ തലേദിവസമാണ് ലാൽ സെറ്റിലെത്തുന്നത്. അതുവരെ അയാൾ കഥ കേട്ടിരുന്നില്ല.

കഥ കേട്ട് മോഹൻലാൽ ചോദിച്ചത്, ‘ഈ ക്ലാസിക്കൽ ഡാൻസ് മാസ്റ്ററുടെ വേഷം ഞാൻ ചെയ്യണമെങ്കിൽ ഡാൻസ് പഠിക്കേണ്ടി വരില്ലേ’ എന്നായിരുന്നു. പഠിക്കേണ്ടി വരുമെന്ന് ഞങ്ങൾ പറഞ്ഞു. ചെറിയ സമയം കൊണ്ട് എങ്ങനെ പഠിക്കുമെന്ന് ചോദിച്ചപ്പോൾ, സിനിമക്കാവശ്യമായ ഡാൻസ് മാത്രം പഠിച്ചാൽ മതി. അതിന് വേണ്ടി തിരുവനന്തപുരത്തുള്ള നെട്ടുവം പരമശിവം എന്ന മാസ്റ്ററിനെ വിളിച്ചുവരുത്താമെന്ന് പറഞ്ഞു.

അങ്ങനെ നെട്ടുവം പരമശിവം രണ്ട് ദിവസം കൊണ്ട് മോഹൻലാലിനെ ട്രെയിൻ ചെയ്യിച്ചതിന് ശേഷമാണ് അയാൾ നന്ദഗോപാൽ എന്ന നൃത്താധ്യാപകനായത്. ആ സിനിമ കണ്ടിട്ട് അന്നത്തെ പ്രശസ്‌ത നർത്തകിയായിരുന്ന കല്യാണിക്കുട്ടിയമ്മ ലാലിൻ്റെ ഡാൻസിനെ പ്രശംസിച്ചിരുന്നു. ഇയാൾ ശരിക്ക് നൃത്തം പഠിച്ചിട്ടുണ്ടോ എന്നായിരുന്നു അവർ അന്വേഷിച്ചത്. അത്രക്ക് പെർഫക്ഷനിലായിരുന്നു ലാൽ അത് ചെയ്‌തത്‌.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.