ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ കേട്ടുകേള്‍വി മാത്രമേയുള്ളു, അക്കാദമിക്ക് രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ട കാര്യമില്ല: എം.ജി ശ്രീകുമാര്‍

ഗായകന്‍ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം വിവാദമായതോടെ സിപിഎം ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുന്നു. ഗായകന്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയും ചെയര്‍മാനായി നിശ്ചയിച്ചത്. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ തനിക്ക് കേട്ടു കേള്‍വി മാത്രമേ ഉള്ളുവെന്നാണ് ഗായകന്‍ പ്രതികരിക്കുന്നത്.

ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടു കേള്‍വി മാത്രമേ തനിക്കുള്ളൂ. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ തനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പോലും പരിചയമില്ല.

കേട്ടു കേള്‍വി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല എന്നാണ് എം.ജി ശ്രീകുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി മുരളീധരനൊപ്പം എം.ജി വേദി പങ്കിട്ടു പ്രസംഗിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. നാടക കലാകാരന്‍മാരുടെ സംഘടനയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.