സേവാഭാരതി ഡ്രൈവര്‍ക്ക് മാത്രമുള്ള പണം നല്‍കാനാണ് ആവശ്യപ്പെട്ടത്, സ്റ്റിക്കര്‍ മാറ്റി ഒട്ടിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല: മേപ്പടിയാന്‍ സംവിധായകന്‍

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു. സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു.

ഇതിനിതിരെ പ്രതികരിച്ച് സംവിധായകന്‍ വിഷ്ണു മോഹന്‍ രംഗത്തെത്തിയിരുന്നു. ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും പലരും വലിയ തുക ചോദിച്ചിരുന്നു.

ആ സമയത്ത് സൗജന്യമായി സേവാ ഭാരതി ആംബുലന്‍സ് നല്‍കാന്‍ തയ്യാറായതോടെയാണ് സിനിമയില്‍ അത് ഉപയോഗിച്ചതെന്നുമാണ് വിഷ്ണു പറഞ്ഞത്. സേവാഭാരതിയുടെ സ്റ്റിക്കര്‍ മാറ്റി ഒട്ടിക്കേണ്ട ആവശ്യം തോന്നിയില്ല എന്നാണ് വിഷ്ണു മോഹന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കോട്ടയം ടൗണിലേക്ക് ഇറങ്ങി നിന്നാല്‍ ഒരു മണിക്കൂറിനകം ചുരുങ്ങിയത് രണ്ടു സേവാഭാരതി ആംബുലന്‍സുകള്‍ എങ്കിലും പോകുന്നത് കാണാന്‍ സാധിക്കും. പിന്നെ, ഈ ഷൂട്ട് നടന്നത് ആദ്യ ലോക്ഡൗണിനു ശേഷമുള്ള കാലത്തായിരുന്നു. ഷൂട്ടിനു വേണ്ടി ആംബുലന്‍സുകള്‍ ലഭിക്കാന്‍ പ്രയാസം നേരിട്ടു.

വലിയ തുക വാടകയും അവര്‍ ചോദിച്ചിരുന്നു. ആ സമയത്താണ് സേവാഭാരതി തനിക്ക് ഫ്രീയായി ആംബുലന്‍സ് വിട്ടു തന്നത്. ഡ്രൈവര്‍ക്കുള്ള പണം മാത്രം കൊടുത്താല്‍ മതിയെന്നു പറഞ്ഞു. ആ ആംബുലന്‍സാണ് സിനിമയില്‍ ഉപയോഗിച്ചത്.

അതിന്റെ സ്റ്റിക്കര്‍ മാറ്റി ഒട്ടിക്കേണ്ട ഒരു ആവശ്യം ഉണ്ടെന്നു തോന്നിയില്ല. സേവാഭാരതി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. അവരുടെ ആംബുലന്‍സുകള്‍ കേരളത്തില്‍ സജീവമാണ്. അതുപയോഗിച്ചതില്‍ എന്താണ് ഇത്ര തെറ്റെന്ന് സംവിധായകന്‍ ചോദിക്കുന്നു.