സുകുവേട്ടന്‍ മരിച്ചു കിടക്കുമ്പോള്‍ മമ്മൂട്ടിയെ കണ്ട് ആരവം.. ആരെയും മൈന്‍ഡ് ചെയ്യാതെ പൃഥ്വിരാജ്, അന്ന് സംഭവിച്ചത്..: മനോജ് കെ. ജയന്‍

സുകുമാരന്‍ അന്തരിച്ച സമയത്തെ കുറിച്ച് പറഞ്ഞ് മനോജ് കെ. ജയന്‍. 1997ല്‍ ജൂണിലാണ് സുകുമാരന്‍ അന്തരിച്ചത്. അന്ന് വിദ്യാര്‍ത്ഥികള്‍ ആയിരുന്ന ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ചാണ് താരം സംസാരിക്കുന്നത്.

അച്ഛന്‍ മരിച്ചു കിടക്കുമ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നത് കണ്ട് ദേഷ്യത്തോടെയാണ് പൃഥ്വിരാജ് നിന്നത് എന്നാണ് മനോജ് പറയുന്നത്. സുകുമാരേട്ടന്റെ മൃതദേഹം കലാഭവന്‍ തിയേറ്ററിന്റെ വെളിയില്‍ പ്രദര്‍ശനത്തിന് വച്ചപ്പോള്‍ ഭയങ്കര ജനക്കൂട്ടമാണ്.

മോഹന്‍ലാലും മമ്മൂട്ടിയെല്ലാം വരുന്നു. ആളുകള്‍ക്ക് മരണ വീടാണ് എന്നൊന്നുമല്ല. ഇവരെയൊക്കെ കണ്ടപ്പോള്‍ ഭയങ്കര ബഹളം ആണ്. മൃതദേഹത്തിന് അടുത്ത് താന്‍ എത്തിയപ്പോള്‍ ഇന്ദ്രന്‍ എല്ലാവരെയും വിഷ് ചെയ്യുന്നുണ്ട്. പൃഥിരാജ് ഒരു നില്‍പ്പാണ്. ആരെയും നോക്കുന്നൊന്നുമില്ല.

ഒരു കണ്ണട വെച്ചിട്ടുണ്ട്. ‘മൈ സ്‌റ്റോറി’ സിനിമയുടെ സെറ്റില്‍ വച്ച് ഇക്കാര്യം ചോദിച്ചു. ‘മോനെ നിന്നെ ആദ്യം കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്. ഇന്ദ്രന്‍ അന്ന് ലൈവായി നില്‍ക്കുന്നുണ്ട്. നീ മാത്രം എന്താണ് ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നത്’ എന്ന്.

”ചേട്ടാ ചേട്ടനോര്‍ക്കുന്നുണ്ടോ. എന്റെ അച്ഛന്‍ അവിടെ മരിച്ച് കിടക്കുമ്പോള്‍ ഓരോ ആര്‍ട്ടിസ്റ്റ് വരുമ്പോഴും ആളുകള്‍ക്ക് ആരവം ആണ്. മമ്മൂട്ടി എന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം. എന്തൊരു ആളുകളാണ് ഇത്. എന്റെ അച്ഛനാണ് അവിടെ കിടക്കുന്നത്. ആളുകളുടെ ഈ ആറ്റിറ്റിയൂഡ് കണ്ടിട്ട് ഞാന്‍ വെറുത്ത് നിന്നതാണ്.”

”അതാണ് ഞാന്‍ ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നത്” എന്ന് പൃഥ്വിരാജ് പറഞ്ഞു എന്നാണ് മനോജ് കെ. ജയന്‍ പറയുന്നത്. സുകുമാരന്‍ മരിക്കുന്നതിന് മുമ്പ് തന്നെ നായകനാക്കി ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു എന്നും എന്നാല്‍ അത് നടന്നില്ലെന്നും മനോജ് കെ. ജയന്‍ പറയുന്നുണ്ട്.