ഞാനെന്താ ഗ്ലിസറിന്‍ ആകുമോ? അവന്‍ അവിടെ വന്നിട്ടൊന്നുമില്ല, പൊലിപ്പിച്ച് പറഞ്ഞതാണ്; ജയസൂര്യയെ കുറിച്ച് മമ്മൂട്ടി

ജനുവരി 19ന് റിലീസിന് ഒരുങ്ങുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ ഒരുങ്ങുന്ന ചിത്രം ഐഎഫ്എഫ്‌കെയില്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.

നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് ജയസൂര്യ ഒരിക്കല്‍ സംസാരിച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടെ മമ്മൂട്ടി അഭിനയിക്കുന്നത് കണ്ട് ലിജോ ഇമോഷണല്‍ ആയി ഇറങ്ങിപ്പോയി എന്നായിരുന്നു ജയസൂര്യ പറഞ്ഞത്. നടന്റെ വാക്കുകളോട് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.

പുള്ളി അവിടെ വന്നിട്ടൊന്നുമില്ല. പറഞ്ഞു കേട്ടതിന്റെ ഒരു പൊലിപ്പിക്കലാണ് എന്നാണ് മമ്മൂട്ടി ജയസൂര്യയുടെ വാക്കുകളോട് പ്രതികരിച്ചത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിലിത്തിരി പൊലിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ് ഹരീഷും അത് സമ്മതിക്കുന്നുണ്ട്.

ഒരിത്തിരി കൂടുതലാണ് ജയസൂര്യയുടെ കഥ എന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ അത് സീനാണെന്ന് തനിക്കറിയില്ല. പക്ഷെ ലിജോയെ അന്വേഷിച്ച് പോകേണ്ടി വന്നിട്ടൊന്നുമില്ല. പക്ഷെ എല്ലാവരിലേക്കും ആ ഇമോഷന്‍ പകര്‍ന്നു കിട്ടിയെന്ന് മാത്രമാണെന്ന് ഹരീഷും പറഞ്ഞു.

താനൊരു ഗ്ലിസറിനായി മാറുമോ എന്ന കൗണ്ടറും മമ്മൂട്ടി അടിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ള നടന്‍ മമ്മൂക്കയാണ് എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ കൊണ്ട് ചിരിപ്പിക്കാനാകില്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.