ആ മരണത്തിനും മാസങ്ങള്‍ക്ക് മുമ്പാണ് അച്ഛന്‍ ആ വര്‍ക്ക് ചെയ്തത്, എന്നിട്ടും അവര്‍ വിവാദമാക്കി; ഫേക്ക് ഐഡിയുടെ മറവില്‍ ആര്‍ക്കും ആരെ വേണമെങ്കിലും എന്തും വിളിക്കാമല്ലോ എന്ന് മാളവിക

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ജയറാമും മാളവികയും ഒരുമിച്ചഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിന് നേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് ഒരു അഭിമുഖത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് മകള്‍ മാളവിക ്. വിസ്മയയുടെ മരണത്തിന്റെ മാസങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച പരസ്യമായിരുന്നു അതെന്നും അച്ഛന്റെ പോസ്റ്റും പരസ്യവും ചേര്‍ത്ത് വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും മാളവിക പറഞ്ഞു.

സോഷ്യല്‍മീഡിയക്ക് എപ്പോഴും നന്മയും തിന്മയുമുണ്ടെന്നും ഫേക്ക് ഐഡിയുടെ മറവില്‍ ആര്‍ക്കും ആരെ വേണമെങ്കിലും കളിയാക്കാമല്ലോയെന്നും മാളവിക പറഞ്ഞു.

വിസ്മയയുടെ മരണത്തിന് പിന്നാലെ ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് ജയറാം കുറിച്ച വാക്കുകള്‍. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. മകള്‍ മാളവികയ്ക്കൊപ്പം ജയറാം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യമാണ് താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

ജയറാമിനെ ട്രോളുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തി സുരേഷ് ഗോപിയും രംഗത്തുവന്നിരുന്നു. സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ജയറാമിന് വിസ്മയയുടെ മരണത്തില്‍ ദുഖം പങ്കുവെക്കാന്‍ അവകാശമില്ലെ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. ജയറാം കഞ്ചാവ് പോലെ നിരോധിത വസ്തുവിന്റെ പരസ്യമല്ലല്ലോ ചെയ്തതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.