ഏറ്റവും മഹത്തായ കാര്യം അതായിരുന്നു!: മോഹന്‍ലാലുമായുള്ള നാല്‍പ്പത് ദിവസത്തെക്കുറിച്ച് മധുപാല്‍

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത “ഗുരു” എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് പങ്കുവെച്ച് സംവിധായകനും നടനുമായ മധുപാല്‍. രാജസേനന്‍ സംവിധാനം ചെയ്ത “വാര്‍ധക്യപുരാണം” എന്ന സിനിമയില്‍ “വൈശാഖന്‍” എന്ന പ്രതിനായക കഥാപാത്രത്തെ മനോഹരമാക്കിയ മധുപാല്‍ നടനെന്ന നിലയില്‍ കൂടുതല്‍ ജനപ്രീതി നേടിയത് ഈ ചിത്രത്തോടെയാണ്.

“അഭിനയിച്ച സിനിമകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് “ഗുരു”. അതില്‍ ലാലേട്ടനുമായി അഭിനയിച്ച നിമിഷം മറക്കാന്‍ കഴിയാത്തതാണ്. നാല്‍പ്പത് ദിവസത്തോളം ചിത്രീകരണമുണ്ടായിരുന്നു. മറ്റൊരു നടനുമായി അഭിനയിച്ചപ്പോഴൊന്നും ഞാനിത്ര ഉള്ളു നിറഞ്ഞു സന്തോഷിച്ചിട്ടില്ല.

“കാശ്മീരം” സിനിമയിലൊക്കെ ഞാന്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ടതായിരുന്നു. ലാലേട്ടനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്ത നിമിഷമാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാനും അംഗീകരിക്കപ്പെട്ടു എന്ന് തോന്നിയത്”. അദ്ദേഹം പറഞ്ഞു.

നൂറിലധികം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായുമൊക്കെ മധുപാല്‍ അഭിനയിച്ചിട്ടുണ്ട്. 1997-ല്‍ ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. കൈരളി ചാനലിനുവേണ്ടി “ആകാശത്തിലെ പറവകള്‍” എന്ന ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് മധുപാല്‍ സംവിധാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.