പൊടി മീശ മുളക്കുന്ന കാലത്ത് നിര്‍മ്മാതാവായി, ഒരുപാട് വിജയങ്ങള്‍ ഒന്നും എന്റെ ക്രെഡിറ്റില്‍ ഇല്ല: എം.എ നിഷാദ്

1997ല്‍ പുറത്തിറങ്ങിയ ‘ഒരാള്‍ മാത്രം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നിര്‍മ്മാതാവായി മാറിയതിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ എം.എ നിഷാദ്. ‘തില്ലാന തില്ലാന’, ഒരാള്‍ മാത്രം തുടങ്ങി രണ്ട് സിനിമകള്‍ മാത്രമേ എം.എ നിഷാദ് നിര്‍മ്മിച്ചിട്ടുള്ളു. ഒരുപാട് വിജയങ്ങള്‍ ഒന്നും തന്റെ ക്രെഡിറ്റില്‍ ഇല്ലെങ്കിലും തിരിഞ്ഞ് നോക്കുമ്പോള്‍ താന്‍ സംതൃപ്തനാണെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

എം.എ നിഷാദിന്റെ കുറിപ്പ്:

25 വര്‍ഷങ്ങള്‍… പൊടി മീശ മുളക്കുന്ന കാലത്ത്, ഒരു നിര്‍മ്മാതാവായി. ഞാന്‍ സിനിമ എന്ന മായിക ലോകത്തേക്ക് കാല്‍ വച്ചിട്ട് 25 വര്‍ഷം ഇന്ന് തികഞ്ഞു… ദീപ്തമായ ഒരുപാടോര്‍മ്മകള്‍, മനസ്സിനെ വല്ലാതെ മദിക്കുന്നു… എറണാകുളത്ത് നിന്ന് മദ്രാസ്സിലേക്കുളള ട്രെയിന്‍ യാത്രകളില്‍, സിനിമാ ചര്‍ച്ചകള്‍ കൊണ്ട് സമ്പന്നമായ ആ നല്ല കാലം… ഒരാള്‍ മാത്ര ഓര്‍മ്മകളുടെ തുടക്കം അവിടെ നിന്നാണ്… മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ മമ്മൂട്ടി സാറാണ്.

ശ്രീനിവാസന്‍, ലാലു അലക്‌സ്, സുധീഷ്, മാമുക്കോയ തുടങ്ങിയവരോടൊപ്പം പ്രതിഭാധനരായ തിലകന്‍ ചേട്ടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,ശങ്കരാടി ചേട്ടന്‍ എന്നിവരും ഒരാള്‍ മാത്രത്തിലെ നിറ സാന്നിധ്യമായിരുന്നു.. ക്യാമറ കൈകാര്യം ചെയ്തത് വിപിന്‍ മോഹനും, സംഗീതം നല്‍കിയത് പ്രിയപ്പെട്ട ജോണ്‍സന്‍ മാസ്റ്ററുമായിരുന്നു. എന്നോടൊപ്പം സഹ നിര്‍മ്മാതാക്കളായി അഡ്വ എസ്.എം ഷാഫിയും, ബാപ്പു അറക്കലുമുണ്ടായിരുന്നു.. നല്ലോര്‍മ്മകള്‍ സമ്മാനിച്ച ഒരാള്‍ മാത്രം എന്ന സിനിമയുടെ നിര്‍മ്മാതാവായി തുടക്കം കുറിക്കാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമാണ്…

സിനിമ എന്ന മാധ്യമത്തിലൂടെയാണ് എം.എ നിഷാദ് എന്ന വ്യക്തി ചെറുതായിട്ടെങ്കിലും അറിയപ്പെട്ട് തുടങ്ങിയത്… അതിന് കാരണം ഒരാള്‍ മാത്രവും… തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്… ഒരുപാട് വിജയങ്ങള്‍ ഒന്നും എന്റെ ക്രെഡിറ്റില്‍ ഇല്ലെങ്കിലും സിനിമ എന്ന കലാരൂപത്തിനോടുളള പ്രണയം എന്നും കെടാതെ മനസില്‍ സൂക്ഷിക്കാന്‍ എന്റെ ആദ്യ സിനിമ ഒരു നിമിത്തം തന്നെ…. നാളിത് വരെ എന്നെ സ്‌നേഹിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും, സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹാഭിവാദ്യങ്ങള്‍….