നാളെ മുതല്‍ എന്നോട് ഷര്‍ട്ട് മാറേണ്ട എന്നു പറഞ്ഞാല്‍ എന്തു ചെയ്യും? ടിനു പാപ്പച്ചന്റെത് ഒരു സാധാരണ അഭിപ്രായം മാത്രം: ലിജോ ജോസ് പെല്ലിശേരി

‘ലാലേട്ടന്റെ ഇന്‍ട്രൊയില്‍ തിയേറ്റര്‍ കുലുങ്ങും’, എന്ന സംവിധായകന്‍ ടിനു പാപ്പച്ചന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ അപ്‌ഡേറ്റ് കാത്തിരുന്ന പ്രേക്ഷകര്‍ ഈ വെളിപ്പെടുത്തല്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം ആദ്യ ദിനം സമ്മിശ്ര പ്രതികരണം നേടിയത്.

സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്‌നും ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കിയെന്ന് ആരോപിച്ച് ടിനു പാപ്പച്ചനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ ഹേറ്റ് ക്യാംപെയ്‌നുകളോട് പ്രതികരിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി ഇപ്പോള്‍.

പ്രസ് മീറ്റിലാണ് സംവിധായകന്‍ പ്രതികരിച്ചത്. ”ഒരിക്കലും സിനിമയെ ബാധിച്ചിട്ടില്ല. ഓരോരുത്തരും അഭിപ്രായം പറയുന്നതുപോലെയാണ്. ഞാന്‍ കണ്ട കാഴ്ച എനിക്ക് വേറെരൊളുടെ അടുത്ത് വാക്കുകളിലൂടെ വിവരിച്ചുകൊടുക്കാന്‍ പറ്റില്ല. വിഷ്വല്‍സിലൂടെയാണ് അതു പകരാനാണ് പരിശ്രമിക്കുന്നത്.”

”ടിനു എന്റെ അസോസിയേറ്റ്, ഒരു ഫിലിംമേക്കര്‍ എന്നതിലുപരി പ്രതീക്ഷ പകരുന്ന സിനിമ കാണാന്‍ വളരെ ആഗ്രഹിച്ചിരിക്കുന്ന പ്രേക്ഷകന്‍ കൂടിയാണ്. അത്തരത്തിലൊരാള്‍ പുള്ളിയുടെ ഒരഭിപ്രായം പറഞ്ഞതാണ്. അതില്‍ വേറൊന്നുമില്ല, അത് ടിനുവിന്റെ പേഴ്‌സനല്‍ വിലയിരുത്തലാണ്.”

”ഇതൊക്കെയൊരു ലിറ്ററല്‍ മീനിംഗില്‍ എടുത്തു കഴിഞ്ഞാല്‍ എന്തു ചെയ്യും. നോ പ്ലാന്‍സ് ടു ചേഞ്ച് എന്നു പറയുന്നത്, നാളെ മുതല്‍ എന്നോട് ഷര്‍ട്ട് മാറേണ്ട എന്നു പറഞ്ഞാല്‍ എന്തു ചെയ്യും. അതൊരു സാധാരണ അഭിപ്രായം മാത്രമാണ്. അതിനെ ആ ലെവലില്‍ എടുത്താല്‍ മതി. അത്തരത്തിലുള്ള എക്‌സൈറ്റമെന്റുകള്‍ ഉറപ്പായും ആ സിനിമയിലുണ്ട്” എന്നാണ് സംവിധായകന്‍ പറയുന്നത്.