എന്തിനാണ് ഈ ഹേറ്റ് കാമ്പയിൻ, വാലിബന്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കില്ല: ലിജോ ജോസ് പെല്ലിശേരി

‘മലൈകോട്ടൈ വാലിബന്’ എതിരെ നടക്കുന്ന ഹേറ്റ് കാമ്പയിൻ എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ലിജോ ജോസ് പെല്ലിശേരി. നെഗറ്റീവ് റിവ്യുവിനെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ല എന്നാല്‍ സിനിമ കണ്ട് അഭിപ്രായം പറയണം എന്നാണ് പ്രസ് മീറ്റില്‍ ലിജോ ജോസ് പെല്ലിശേരി പറയുന്നത്.

”വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. പരിചിതമായ രീതി തന്നെ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്. സോഷ്യല്‍ മീഡിയ യുദ്ധ ഗ്രൗണ്ട് ആയി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നുണ്ട്. പൂര്‍ണമായ ബോധ്യത്തോടെയാണ് സിനിമ എടുത്തിരിക്കുന്നത്.”

”മാസ് ആയിട്ട് ഫാന്‍സിന് വേണ്ടി എടുക്കുന്ന സിനിമയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ചുറ്റിക വെച്ച് തല അടിച്ചു തകര്‍ക്കുന്ന ഹീറോയെ അല്ല നമുക്ക് വേണ്ടത്. ഹേറ്റ് ക്യാമ്പയിന്‍ സിനിമയെ മാത്രമല്ല മനുഷ്യരെ തന്നെ ബാധിക്കും. നമ്മുടെ സിനിമാസ്വാദനത്തിന് മറ്റൊരാളുടെ വാക്ക് എന്തിന് അടിസ്ഥാനം ആക്കണം.”

”മോഹന്‍ലാലിനെ കാണേണ്ട രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചത്. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിംഗ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്.”

”മനസ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്. മലൈക്കോട്ടൈ വാലിബനെക്കാള്‍ വലിയ ക്യാന്‍വാസില്‍ പറയേണ്ട ചിത്രമാണ് വാലിബന്റെ പ്രീക്വല്‍, പോസ്റ്റ് കഥകള്‍. വാലിബന്‍ വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത്തരമൊന്നിലേക്ക് കടക്കാനാകില്ല.”

”28 ദിവസമാണ് ഇപ്പൊ ഒരു സിനിമയുടെ മാക്സിമം തിയേറ്റര്‍ ആയുസുള്ളത് പരമാവധി ആളുകള്‍ ഈ സമയത്ത് ഇതിന്റെ സൗണ്ട് ക്വാളിറ്റിയും ദൃശ്യഭംഗിയും എല്ലാം ഉള്‍പ്പെടുത്തി തിയേറ്ററില്‍ നിന്ന് തന്നെ കാണണം എന്നാണ് എന്റെ ആഗ്രഹം. മറ്റൊരുവന്റെ വാക്ക് സ്വന്തം അഭിപ്രായമായി സ്വീകരിക്കാതെ എല്ലാവരും ആ സമയം ഉപയോഗപ്പെടുത്തി സിനിമ കാണാന്‍ ശ്രമിക്കണം എന്നാണ് സംവിധായകന്‍ പറയുന്നത്.