അങ്ങനൊരു സീന്‍ കൂടി എടുക്കണമെന്ന് പറഞ്ഞതോടെ ദിലീപ് പിണങ്ങി, മിണ്ടാതായി; വെളിപ്പെടുത്തി ലാല്‍ജോസ്

ദിലീപുമായി പിണങ്ങി സംസാരിക്കാതെ ആയതിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ലാല്‍ജോസ്. ‘ചാന്ത്‌പൊട്ട്’ സിനിമയുടെ സമയത്താണ് ലാല്‍ജോസും ദിലീപും പിണക്കത്തിലായത്. നേരത്തെ പോകാനിറങ്ങിയ ദിലീപിനോട് വീണ്ടും ഒരു സീന്‍ എടുക്കാന്‍ വരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നമായത് എന്നാണ് ലാല്‍ജോസ് പറയുന്നത്.

പോകാനിറങ്ങിയ ദിലീപ് ഇനി അഭിനയിക്കാന്‍ പറ്റില്ല എന്ന് പറയുകയായിരുന്നു. ഇന്നത്തെ ഷൂട്ട് കഴിഞ്ഞതോടെ ശരീരത്തില്‍ നിന്നും രാധ ഇറങ്ങിപ്പോയി എന്നാണ് ദിലീപ് പറഞ്ഞത്. ഇറങ്ങിപ്പോയ രാധയെ വലിച്ച് കേറ്റി സിബ്ബ് ഇട്ടാ മതിയെന്ന് ഞാനും പറഞ്ഞു അതോടെയാണ് പ്രശ്‌നമായത്. പിന്നീട് പത്ത് ദിവസത്തോളം തമ്മില്‍ സംസാരിച്ചില്ല എന്നാണ് സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംവിധായകന്‍ പറയുന്നത്.

ലാല്‍ജോസിന്റെ വാക്കുകള്‍.

ചാന്ത്‌പൊട്ട് സിനിമ ചെയ്യുമ്പോള്‍ ഒരു ദിവസം അഞ്ച് മണിക്ക് ഇറങ്ങണം വേറെ പരിപാടിയുണ്ടെന്ന് പറഞ്ഞ് ദിലീപ് വന്നു. എടുത്തോണ്ടിരുന്ന സീന്‍ കഴിഞ്ഞപ്പോള്‍ ദിലീപിനോട് പോയ്‌ക്കോളാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ഷൂട്ട് ചെയ്യുന്ന കുടിലിന്റെ മുന്നില്‍ കസേരയിട്ട് ഇങ്ങനെ നോക്കിയിരിക്കുകയാണ്. ദിലീപിന്റെ വീടായി ചിത്രീകരിക്കുന്നതിന്റെ അടുത്ത് ഒരു പുഴയാണ്. കടലിന്റെയും പൊഴിയുടെയും നടുവില്‍ ഒരു മണല്‍തിട്ടയുണ്ട്. കടപ്പുറത്ത് ഇങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ കണ്ടത് കടലില്‍ നിന്നും വെള്ളം മണല്‍തിട്ടയുടെ മേലെകൂടെ പുഴയിലേക്ക് ഒഴുകുകയാണ്. വളരെ മനോഹരമായ കാഴ്ച.

അതിന് മുമ്പ് കണ്ടിരുന്നില്ല. അവിടെയുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു ഇത് കൊല്ലത്തില്‍ ഒരിക്കല്‍ ഉണ്ടാവുന്ന പ്രതിഭാസമാണെന്ന്. കടല് തേട്ടുക എന്ന് പറയുന്ന അവസ്ഥയാണത്. അത് എന്റെ സിനിമയില്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചു. ദിലീപിനെ വിളിക്ക് എന്ന് പറഞ്ഞു. അപ്പോഴേക്കും വിഗ്ഗില്‍ ഒക്കെ കൈവച്ച് ദിലീപ് ഡ്രസ് മാറാന്‍ പോവുകയാണ്. ദിലീപ് പറഞ്ഞു പറ്റില്ല, മെന്റലി എന്റെ ഷൂട്ട് കഴിഞ്ഞെന്ന് വിചാരിച്ചു. ശരീരത്തില്‍ നിന്നും രാധ ഇറങ്ങിപ്പോയി, ഇനി ഇന്ന് അഭിനയിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. ഞാന്‍ തന്നെ നേരിട്ട് കാരവാനിലേക്ക് പോയി. ഞാന്‍ പറഞ്ഞു, നീ ഇതില്‍ അഭിനയിക്കുകയേ വേണ്ട, കടപ്പുറത്ത് വന്ന് കിടന്നാ മതിയെന്ന് പറഞ്ഞു.

രാധ ഇറങ്ങിപ്പോയെന്ന് എന്നോടും പറഞ്ഞു. അത് സാരമില്ല, നീ ഇറങ്ങിപ്പോയ രാധയെ വലിച്ച് കേറ്റി സിബ്ബ് ഇട്ടാ മതിയെന്ന് പറഞ്ഞു. അത് ഭയങ്കര പ്രശ്‌നമായി, എന്നോട് പിണങ്ങി. പത്ത് ദിവസത്തേക്ക് പിന്നീട് ഞങ്ങള്‍ സംസാരിച്ചില്ല. ഞാന്‍ ദിലീപിനോട് പറയാനുള്ളത് അസോസിയേറ്റിനോട് പറയും. ദിലീപ് എന്നോട് പറയാനുള്ളത് അസോസിയേറ്റിനോട് പറയും. അന്ന് ദിലീപ് തിരിച്ചു വന്നിരുന്നു. ചാന്ത് തൊടുന്നൊരു സൂര്യന്‍ മാനത്ത് എന്ന പാട്ടില്‍ ആ ഷോട്ട് ഉപയോഗിച്ചു.