കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ റീത്ത് വച്ചിട്ട് കാര്യമില്ല, ജയസൂര്യയ്ക്ക് എതിരെ നടക്കുന്ന ആക്രമണത്തില്‍ വിഷമമുണ്ട്: കൃഷ്ണപ്രസാദ്

കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. കര്‍ഷകന്‍ കൂടിയായ നടന്‍ കൃഷ്ണപ്രസാദിന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ പ്രതികരണം.

പിന്നാലെ കൃഷ്ണപ്രസാദിന് പണം കിട്ടിയെന്നും ജയസൂര്യയുടെ വാക്കുകളില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ആരോപിച്ച് കൃഷി മന്ത്രി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് പൈസ തരാന്‍ കാണിച്ച ആര്‍ജ്ജവം ഇനിയും പണം ലഭിക്കാത്ത കര്‍ഷകരുടെ കാര്യത്തില്‍ കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.

തനിക്ക് പൈസ തന്നതുമായി ബന്ധപ്പെട്ടുള്ള റസീപ്റ്റ് തപ്പിയെടുക്കാന്‍ അവര്‍ കാണിച്ച ആര്‍ജ്ജവം ഇനിയും പണം ലഭിക്കാത്ത ഇരുപത്തി അയ്യായിരത്തോളം കര്‍ഷകരുടെ കാര്യത്തില്‍ കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ. ലക്ഷണക്കിന് കൃഷിക്കാര്‍ക്കിടയില്‍ പണം ലഭിച്ച പതിനായിരത്തോളം പേരില്‍ ഒരാളാണ് താന്‍.

ആ പൈസ തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് മനസിലാക്കണം. തനിക്ക് പണം ലഭിച്ചത് ബാങ്കിന്റെ ലോണ്‍ ആയാണ്. നെല്ലിന്റെ പണമായിട്ടല്ല. കടബാധ്യതയേറി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ റീത്ത് വച്ചിട്ട് കാര്യമില്ല. തങ്ങള്‍ പ്രതിഷേധിക്കുന്നത് മറ്റു കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്.

രണ്ടു മന്ത്രിമാര്‍ ഇരിക്കുമ്പോഴാണ് ജയസൂര്യ പ്രതികരിച്ചത്. അതേസമയം, എത്ര കര്‍ഷകരാണ് വര്‍ഷങ്ങളായി തങ്ങളുടെ ദുരവസ്ഥ അറിയിക്കാന്‍ മന്ത്രിമാര്‍ക്ക് നിവേദനം അയച്ചത്. ആരെങ്കിലും അറിഞ്ഞോ, ആരെങ്കിലും ശ്രദ്ധിച്ചോ. ജയസൂര്യ അവതരിപ്പിച്ചത് പതിനായിരക്കണക്കിന് വരുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ്.

അദ്ദേഹത്തിന്റെ തന്റെ പേര് മാത്രമേ അറിയുമായിരിക്കുള്ളൂ. അതുകൊണ്ടാണ് തന്റെ പേരെടുത്ത് പറഞ്ഞത്. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ രാഷ്ട്രീയം കളിക്കാറില്ല. ജയസൂര്യയ്ക്ക് എതിരേ നടക്കുന്ന ആക്രമണത്തില്‍ വിഷമമുണ്ട്. അദ്ദേഹം പറഞ്ഞതു കൊണ്ടാണ് കേരളം മുഴുവന്‍ ഈ വിഷയം ചര്‍ച്ചയായത് എന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.