ലോക്കല്‍ ഗുണ്ടകള്‍ തോക്കുമായി വന്നു, മമ്മൂട്ടിയെ കാണണമെന്നായിരുന്നു ആവശ്യം.. എന്നാല്‍ സംഭവിച്ചത്: 'കണ്ണൂര്‍ സ്‌ക്വാഡ്' സംവിധായകന്‍

ബോക്‌സ് ഓഫീസില്‍ ഗംഭീര കളക്ഷന്‍ നേടി കുതിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടി ചിത്രം ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുമ്പോള്‍ സംവിധായകന്‍ റോബി വര്‍ഗീസ് രാജിനും അംഗീകാരം ലഭിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ഷൂട്ടിനിടെ സംഭവിച്ച ചില കാര്യങ്ങളാണ് റോബി പങ്കുവയ്ക്കുന്നത്.

ചില സ്ഥലങ്ങളില്‍ പെട്ടു പോയിട്ടുണ്ടെന്നും ലോക്കല്‍ ഗുണ്ടകള്‍ സെറ്റില്‍ കയറി വന്ന അനുഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നുമാണ് റോബി ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ പെട്ട് പോയിട്ടുണ്ട്. ഒരു ചെറിയ ലോക്കല്‍ സ്ട്രീറ്റില്‍ പെട്ടു പോയിട്ടുണ്ട്. ലോക്കല്‍ ഗുണ്ടകള്‍ വന്നിട്ടുണ്ട്.”

”നമ്മുടെ ചീഫ് അസോസിയേറ്റ് ജിബിന്‍ ആറര അടി ഉള്ളൊരു മനുഷ്യനാണ്. അവന്റെ ശബ്ദം ഭീകരമാണ്. ആ ശബ്ദം വച്ചാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നത്. ഒരു ദിവസം ഷൂട്ട് ചെയ്ത് നില്‍ക്കുമ്പോള്‍ കുറെ ഗുണ്ടകള്‍ വന്നു. കള്ള് കുടിച്ചിട്ടൊക്കെയാണ് വരവ്. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇവര്‍ ബാക്കില്‍ എന്തോ വച്ചു.”

”ജിബിന്‍ വിചാരിച്ചത് കമ്പോ വല്ലതും ആയിരിക്കുമെന്നാണ്. പക്ഷേ പിന്നെ ആണ് മനസിലാകുന്നത് അത് തോക്കായിരുന്നെന്ന്. എന്തൊക്കെയോ പറഞ്ഞ് അവര്‍ പോയി. വീണ്ടും വന്നു ചെറിയ പ്രശ്‌നങ്ങളൊക്കെ ആയി. ഷൂട്ടിംഗ് ചെയ്യാന്‍ പറ്റിയില്ല. അവര് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയ സമയത്ത് മമ്മൂട്ടി സാറിന് വേണ്ടമെങ്കില്‍ പോകാമായിരുന്നു.”

”പക്ഷേ അദ്ദേഹം സപ്പോര്‍ട്ട് ചെയ്തു കൂടെ നിന്നു. അവരുടെ ആവശ്യം മമ്മൂട്ടിയുടെ ഫോട്ടോ എടുക്കണം എന്നതാണ്. ഇവര്‍ തലേദിവസമോ മറ്റോ റോഷാക്ക് കണ്ടു. ഹമാരാ സ്റ്റാര്‍ ഹേ എന്നൊക്കെ പറഞ്ഞാണ് സംസാരം. ഷൂട്ട് എങ്ങനെ എങ്കിലും നടക്കണ്ടേ. മമ്മൂട്ടി സാര്‍ പുറത്തിറങ്ങി അവരുടെ കൂടെ സെല്‍ഫി എടുത്തു. പിന്നീട് ഷൂട്ടിംഗ് നടന്നു” എന്നാണ് റോബി പറയുന്നത്.