കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞ് വെച്ചു? ഒടുവില്‍ പ്രതികരണവുമായി താരപുത്രന്‍

സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക അടക്കാത്തതിനെ തുടര്‍ന്ന് കാളിദാസ് ജയറാം അടക്കമുള്ള സിനിമാ സംഘത്തെ ഹോട്ടലില്‍ തടഞ്ഞ് വെച്ചുവെന്ന വാര്‍ത്ത അതിവേഗമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. തമിഴിലെ ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗിനായാണ് കാളിദാസ് മൂന്നാറിലെത്തിയത്. ഒരു ലക്ഷം രൂപയിലധികം മുറിവാടകയും റെസ്റ്റോറന്റ് ബില്ലും നല്‍കാതെ ഹോട്ടലില്‍ നിന്ന് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ സംഘത്തെ തടയുകയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങള്‍ നേരിടുന്നുണ്ടെന്നും പണം നാളെ അടക്കാമെന്നും സിനിമാ സംഘം അറിയിച്ചിരുന്നു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹോട്ടലുടമ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് സിനിമാ സംഘവും ഹോട്ടലുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഹോട്ടലിന്റെ ഗേറ്റ് അടക്കുകയും ചെയ്തു. മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നിര്‍മാണ കമ്പനി ഒരു നിശ്ചിത തുക അടക്കുകയും ബാക്കി പണം മടങ്ങുന്നതിന് മുന്‍പ് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തത്. ശേഷം അവര്‍ പോവുകയും ചെയ്തു. ഇതോടെ കാളിദാസ് ജയറാമിനെ തടഞ്ഞ് വെച്ചെന്നുള്ള വാര്‍ത്ത വ്യാപകമായി വൈറലായി.

ഒടുവില്‍ തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരിച്ച് കൊണ്ടാണ് കാളിദാസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയിലൂടെ മെന്ന ആബെല്‍ സ്റ്റാക്കിന്റെ ഒരു വാചകമാണ് താരപുത്രന്‍ പങ്കുവെച്ചിരിക്കുന്നത്. ‘ചില നേരങ്ങളില്‍ പരീക്ഷണങ്ങളാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ആണെങ്കിലും പ്രതികരിക്കാതെ ഇരിക്കുന്നതാണ് യഥാര്‍ത്ഥ പ്രതികരണം’ എന്നാണ് കാളിദാസ് കുറിച്ചത്.

അതേ സമയം കാളിദാസ് പറയാന്‍ ഉദ്ദേശിച്ചത് ഈ വിഷയത്തെ കുറിച്ചാണെന്നുള്ളത് വ്യക്തമാണ്.