പാര്‍ട്ടിയിലെ ഒരു പയ്യന്‍ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ തിരുവാതിര കളി, നിലപാടില്‍ ഉറച്ച് കലാഭവന്‍ അന്‍സാര്‍

സിപിഎമ്മിന്റെ മെഗാ തിരുവാതിരയെ വിമര്‍ശിച്ചുളള വീഡിയോ വൈറലാകാന്‍ ചെയ്തതല്ലെന്ന് കലാഭവന്‍ അന്‍സാര്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഉള്ള ആളല്ല താനെന്നും അനവസരത്തില്‍ നടന്നൊരു പരിപാടിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അന്‍സാര്‍ പറഞ്ഞു.

‘വൈറലാകാന്‍ വേണ്ടി ചെയ്തതല്ല. ഞങ്ങള്‍ രാവിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോയപ്പോള്‍ സംസാരത്തിന്റെ ഇടയില്‍ തിരുവാതിര വിഷയം വന്നു. വല്ല കാര്യവുമുണ്ടോ, ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാന്‍ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. കൂട്ടത്തിലുള്ള എന്റെ ഒരു സുഹൃത്ത് അത് വീഡിയോ എടുത്ത് വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു. ഇപ്പോള്‍ ഇത് മറ്റ് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്.

സര്‍ക്കാരിനെതിരെ പറഞ്ഞു എന്ന തരത്തില്‍ പേടിയൊന്നുമില്ല. എനിക്ക് ഒരു കക്ഷിരാഷ്ട്രീയവുമില്ല. ഞാന്‍ സര്‍ക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താന്‍ പാടില്ലായിരുന്നു. അനവസരത്തില്‍ ആണ് അത് നടന്നത്. ആ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു.

സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വീഡിയോയില്‍. അവരുടെ തന്നെ പാര്‍ട്ടിയിലെ ഒരു പയ്യന്‍ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. അതിനെയാണ് വിമര്‍ശിച്ചത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കും.’-കലാഭവന്‍ അന്‍സാര്‍ വ്യക്തമാക്കി.