കാപ്പാന്‍ ചെയ്തത് ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിന് വഴങ്ങി: മോഹന്‍ലാല്‍

മോഹന്‍ലാലും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന കാപ്പാന്‍ റിലീസിന് ഒരുങ്ങുകയാണ്. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന് സിനിമ സെപ്റ്റംബര്‍ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. താന്‍ കാപ്പാന്‍ ചെയ്തത് സംവിധായകന്‍ കെ.വി ആന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തേ തുടര്‍ന്നാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിന്റെ കേരള പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചിത്രത്തില്‍ എന്നെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തിരക്കുകള്‍ കാരണം വേണ്ട എന്ന് ആദ്യം പറയേണ്ടി വന്നു. സംവിധായകന്‍ കെ വി ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി സമയം കണ്ടെത്തുകയായിരുന്നു. ആനന്ദ്, ആന്റണി പെരുമ്പാവൂര്‍ വഴിയൊക്കെ ഈ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ ഈ സിനിമ ചെയ്യാന്‍ എടുത്ത തീരുമാനം ശരിയാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു.” മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തിലെ കഥാപാത്രത്തിനായി സൂര്യ നടത്തിയ തയ്യാറെടുപ്പുകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വിജയ് നായകനായ “ജില്ല” എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അവസാന ചിത്രം.

പ്രധാനമന്ത്രിയുടെ അംഗ രക്ഷകനായി സൂര്യ എത്തുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. സയേഷയുടെ ഭര്‍ത്താവ് ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യന്തിരന്‍, 2.o, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഹാരിസ് ജയരാജാണ് സംഗീതം.