ഊച്ചാളി ഷാജിമാരുടെ പാര്‍ട്ടി അന്ന് എന്നെ കൂക്കിവിളിച്ചു, ഇന്ന് നോട്ടയ്ക്ക് കിട്ടിയതിനേക്കാള്‍ കുറവാണ് കമ്മികള്‍ക്ക് കിട്ടിയത്: ജോയ് മാത്യു

കര്‍ണാട തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടിയുടെ പരാജയത്തില്‍ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. നോട്ടക്ക് കിട്ടിയതിനേക്കാള്‍ കുറവാണ് കമ്മികള്‍ക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് ഉള്ളം ഒന്ന് തണുത്തത്. കോണ്‍ഗ്രസിന്റെ വിജയം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും വ്യക്തിപരമായി ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കര്‍ണാടക ബലിയാണെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജോയ് മാത്യു പരാജയപ്പെട്ടപ്പോള്‍ താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യു ഇടതുപക്ഷത്തെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ജോയ് മാത്യുവിന്റെ കുറിപ്പ്:

ഞാനൊരു കോണ്‍ഗ്രസുകാരനല്ല. എങ്കിലും കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം അത് മതനിരപേക്ഷയില്‍ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു എന്നതാണ്. വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കര്‍ണ്ണാടക ബലിയാണ്.

സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തില്‍ പൊരുതി തോറ്റെങ്കിലും നാല്‍പ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി. അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാര്‍ട്ടി എന്നെ കൂക്കിവിളിച്ചു; കുരിശേറ്റി.

എന്നാല്‍ കര്‍ണാടകത്തില്‍ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവര്‍ക്ക്- കിട്ടിയതിനേക്കാള്‍ കുറവാണ് കമ്മികള്‍ക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്. അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോണ്‍ഗ്രസ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാര്‍ട്ടികളെയാണ്. ഒന്ന് കഷ്ടിച്ചു പിടിച്ചു നില്‍ക്കുന്നുണ്ട്. മറ്റവന്‍ അടിപടലം ഇല്ലാതായി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?