അമ്മയിലെ കോവാലന്‍മാര്‍ കൂളിംഗ് ഗ്ലാസ് വാങ്ങുന്ന കാശ് മതിയല്ലോ: ജോയ് മാത്യുവിന്റെ പോസ്റ്റിനു താഴെ വിമര്‍ശനം

ഗുരുതരമായ കരള്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയാണ് സിനിമാ സീരിയല്‍ താരം വിജയന്‍ കാരന്തൂര്‍. നടന്റെ ചികിത്സയ്ക്കായുള്ള സഹായ അഭ്യര്‍ത്ഥനയുമായി നടന്‍ ജോയ് മാത്യു പങ്കുവച്ച പോസ്റ്റിന് താഴെ വിമര്‍ശനവുമായി നിരവധി പേര്‍ എത്തിയിരുന്നു. മലയാള സിനിമയിലെ താര സംഘടനയായ അമ്മയില്‍ അംഗങ്ങളായ സൂപ്പര്‍ താരങ്ങള്‍ വിചാരിച്ചാല്‍ സഹായം ലഭിക്കില്ലേ എന്നാണ് പലരുടെയും ചോദ്യം.

കൂട്ടത്തില്‍ ചിലര്‍ പരിഹാസവുമായി എത്തി. അമ്മയിലെ കോവാലന്‍മാര്‍ ഒരു മാസം കൂളിംഗ് ഗ്ലാസ് വാങ്ങാന്‍ ചെലവാക്കുന്ന കാശ് മതി കൂട പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാന്‍. ങ്ങളെ ഉദ്ധേശിച്ചല്ലട്ടോ.- എന്നായിരുന്നു ഒരാളുടെ കമന്റ്. വൈകാതെ ഇതിനു മറുപടിയുമായി ജോയ് മാത്യുവും എത്തി.

‘വിജയന്‍ കാരന്തൂര്‍ അമ്മയിലെ അംഗമല്ല. അതില്‍ അംഗത്വമെടുക്കാനും ലക്ഷം രൂപ വേണം. അംഗമല്ലാത്ത ഒരു സിനിമാ പ്രവര്‍ത്തകനെ സഹായിക്കുന്നതിന് സംഘടനക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും സംഘടനയും താങ്കള്‍ അസൂയയോടെ പറഞ്ഞ കൂളിങ് ഗ്ലാസ് ധാരികളും അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. അതിനാല്‍ സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ. മാത്രവുമല്ല വിജയന്‍ കാരന്തൂര്‍ സി പി എം കാരനുമാണ്, പാര്‍ട്ടി വിചാരിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇനി കൂടുതല്‍ പറയണോ?’- എന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി.

അമ്മയിലെ ആള്‍ക്കാരില്‍ മുഴുത്ത ആരെങ്കിലും ഒരാള്‍ മാത്രം വിചാരിച്ചാല്‍ മുഴുവന്‍ ചികിത്സയും നടാത്താമല്ലോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഞായം പറയാതെ എന്തെങ്കിലും കൊട് കോട്ടങ്ങള്‍ സാര്‍ എന്നാണ് ഇതിന് മറുപടിയായി താരം കുറിച്ചത്.