നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ.. വിജയന്‍ കാരന്തൂര്‍ സി.പി.എംകാരനാണ്, പാര്‍ട്ടി വിചാരിച്ചാല്‍ പരിഹരിക്കാം: ജോയ് മാത്യു

നടന്‍ വിജയന്‍ കാരന്തൂരിന് സഹായം അഭ്യര്‍ഥിച്ചുളള പോസ്റ്റിന് താഴെ എത്തിയ വിമര്‍ശന കമന്റിന് മറുപടിയുമായി ജോയ് മാത്യു. ‘അമ്മ’ സംഘടനയിലെ താരങ്ങള്‍ കൂളിംഗ് ഗ്ലാസ് വാങ്ങുന്ന കാശ് മതി ഇദ്ദേഹത്തിന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ എന്നായിരുന്നു കമന്റ്. ഇതിനാണ് ജോയ് മാത്യു മറുപടി നല്‍കിയിരിക്കുന്നത്.

”അമ്മയിലെ കോവാലന്‍മാര്‍ ഒരു മാസം കൂളിങ് ഗ്ലാസ് വാങ്ങാന്‍ ചെലവാക്കുന്ന കാശ് മതി കൂടപ്പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാന്‍. ങ്ങളെ ഉദ്ധേശിച്ചല്ലട്ടോ” എന്നാണ് കമന്റ്. കൂളിംഗ് ഗ്ലാസുധാരികളും അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട് എന്നാണ് ജോയ് മാത്യു പറയുന്നത്.

”വിജയന്‍ കാരന്തൂര്‍ അമ്മയിലെ അംഗമല്ല. അതില്‍ അംഗത്വമെടുക്കാനും ലക്ഷം രൂപ വേണം. അംഗമല്ലാത്ത ഒരു സിനിമാ പ്രവര്‍ത്തകനെ സഹായിക്കുന്നതിന് സംഘടനയ്ക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും സംഘടനയും താങ്കള്‍ അസൂയയോടെ പറഞ്ഞ കൂളിംഗ് ഗ്ലാസ് ധാരികളും അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്.”

”അതിനാല്‍ സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ. മാത്രവുമല്ല വിജയന്‍ കാരന്തൂര്‍ സിപിഎംകാരനുമാണ്, പാര്‍ട്ടി വിചാരിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇനി കൂടുതല്‍ പറയണോ?” എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.

Read more