'മനസ് വല്ലാതെ വേദനിക്കുമ്പോള്‍ മമ്മൂക്കയെ കാണും, പനമ്പിള്ളി നഗറില്‍ എനിക്കൊരാളുണ്ടെന്ന ചിന്ത തരുന്ന ഊര്‍ജം വലുതാണ്'

“സിഐഡി മൂസ”, “തുറുപ്പു ഗുലാന്‍”, “തോപ്പില്‍ ജോപ്പന്‍” എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി. “ശിക്കാരി ശംഭു”വിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ജോണി “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

തന്റെ മനസ് വല്ലാതെ വേദനിക്കുമ്പോഴും ജീവിതത്തില്‍ വീഴ്ചകള്‍ പറ്റുമ്പോഴും ഊര്‍ജം പകരുന്നത് നടന്‍ മമ്മൂട്ടി ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ജോണി ആന്റണി. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന, തോപ്പില്‍ ജോപ്പന്‍ എന്നിങ്ങനെ മമ്മൂട്ടിയെ നായകനാക്കി നാല് സിനിമകളാണ് ജോണി ഒരുക്കിയത്.

“”മനസ് വല്ലാതെ വേദനിക്കുമ്പോഴും ജീവിതത്തില്‍ വീഴ്ചകള്‍ പറ്റുമ്പോഴും ഞാന്‍ മമ്മൂക്കയെ കാണും. ആ കാഴ്ച തരുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ല. എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന മമ്മൂക്ക. എനിക്ക് ഇടവേള വന്നപ്പോള്‍ മമ്മൂക്ക ഡേറ്റ് തന്നു. മമ്മൂക്ക നായകനാക്കി നാല് സിനിമകള്‍ ചെയ്തു. ദൈവം സഹായിച്ച് മൂന്ന് നിര്‍മ്മാതാക്കള്‍ക്കും കാശ് തിരികെ കിട്ടി. എന്താവശ്യമുണ്ടെങ്കിലും പനമ്പിള്ളി നഗറില്‍ എനിക്കൊരാളുണ്ടെന്ന ചിന്ത തരുന്ന ഊര്‍ജം വലുതാണ്”” എന്നാണ് ജോണി ആന്റണിയുടെ വാക്കുകള്‍.