പൊലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്: ജോണി ആന്റണി

സംവിധായകനും നടനുമായാണ് ജോണി ആന്റണിയെ പ്രേക്ഷകർ കാണുന്നത്. സി ഐ ഡി മൂസ, കൊച്ചിരാജാവ് തുടങ്ങിയ സൂപ്പർ ഹിറ്റ്‍ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം തന്റെ ജീവിതത്തിലെ ഒരു രസകരമായ സംഭവം പങ്കു വെച്ചിരിക്കുകയാണ്.   പ്രീഡിഗ്രി തോറ്റ സമയത്ത് ബസ്സിൽ കണ്ടക്ടറായി വർക്ക് ചെയ്‌ത കാര്യമാണ്  ജോണി പറയുന്നത്.

പ്രീഡിഗ്രി തോറ്റു നിന്നപ്പോഴാണ് നാട്ടുകാരനായ ജോയിമോന്‍റെ ഗ്രേസ് ബസില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു. കോട്ടയം – എരുമേലി റൂട്ടിലായിരുന്നു ഞാന്‍ ജോലി ചെയ്തത്. എരുമേലിയിലാണ് സ്റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ക്ലീനറെയും നിര്‍ബന്ധിച്ച്‌ സിനിമയ്ക്ക് കൊണ്ടുപോയത് ഞാനാണ്‌. തിരിച്ചെത്തിയപ്പോള്‍ മ്യൂസിക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി. പൊലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്.

എഴുന്നേറ്റ പാടേ എസ്‌ഐയുടെ കമന്റ് ഇവനൊക്കെയല്ലേ വണ്ടിയുടെ സെറ്റ് അല്ല ചേസ് ആയാലും അത്ഭുതപ്പെടേണ്ട. ബസില്‍ ജോലി ചെയ്യുമ്പോള്‍ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാര്‍ത്ഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒക്കെയേ ചിലപ്പോള്‍ കിട്ടൂ. അപ്പോള്‍ നാല് രൂപ ഞാന്‍ കൈയില്‍ നിന്ന് എഴുതി കളയും. എന്‍റെ നാലു പോയാലും ജോയിമോന് സന്തോഷമാകണം അത്രേയുള്ളൂ.