ഫഹദിന്റെ കണ്ണിലെ റിയാക്ഷൻസ് താങ്ങാനുള്ള ഇമോഷണൽ ബേസ് ഈ പടത്തിനില്ല: ജിതു മാധവൻ

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലും കയറിയിരിക്കുകയാണ്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

മുഴുവൻ സമയവും കൂളിങ് ഗ്ലാസ് വെക്കുന്നതുകൊണ്ട് തന്നെ ഫഹദിന്റെ കണ്ണിലെ ഇമോഷൻസ് അധികം ആവേശത്തിൽ ഉപയോഗിക്കേണ്ടി വന്നിട്ടില്ലായെന്നാണ് സംവിധായകൻ ജിതു മാധവൻ പറയുന്നത്. കണ്ണിലെ റിയാക്ഷൻസ് മുഴുവനായി താങ്ങാനുള്ള ഇമോഷണൽ ബേസ് ആവേശത്തിന് ഉണ്ടായിരുന്നില്ലെന്നും ജിതു പറയുന്നു.

“ഈ സിനിമയിൽ ഒരു സീനിലും ഞാൻ ഫഹദിനെ കണ്ടിട്ടില്ല. അതിനകത്ത് രംഗയായി തന്നെയാണ് മുഴുവനായിട്ടും നിന്നത്. കണ്ണിലെ ഇമോഷൻ കാണിക്കേണ്ട സീനിൽ പോലും കുറച്ചേ കാണിച്ചിട്ടുള്ളൂ, പകുതിയെ കാണിച്ചിട്ടുള്ളൂ. അത്രയും മതി. പുള്ളിയുടെ കണ്ണിലുള്ള മുഴുവൻ ഇമോഷൻസും സിനിമയിൽ വേണ്ട. പുള്ളിയുടെത് ഒരുപാട് റിയാക്ഷൻസ് ഉള്ള കണ്ണാണ്.

അത് മുഴുവനായി താങ്ങാനുള്ള ഇമോഷണൽ ബേസ് ഈ പടത്തിനില്ല. അതുകൊണ്ടാണ് ഒരു കാരണം. പിന്നെ രംഗയുടെ ഒരു സ്വാഗ് ആണ്. പുള്ളിയുടെ സ്ക്രിപ്റ്റിലുള്ള ശീലം ആണത്. അത് ഉറപ്പായിട്ടും ചെയ്തേ പറ്റൂ.” എന്നാണ് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ ജിതു പറഞ്ഞത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.