മമ്മൂക്ക ആയിരുന്നില്ല ഈ വേഷത്തില്‍ എത്തേണ്ടിയിരുന്നത്, സുരേഷ് ഗോപിയെ വരെ പരിഗണിച്ചിരുന്നതാണ്, എന്നാല്‍: ജയറാം

ദിവസങ്ങള്‍ കൊണ്ട് തന്നെ 10 കോടിയിലേക്ക് കുതിക്കുകയാണ് ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലര്‍’. ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്.

എന്നാല്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നാണ് ജയറാം ഇപ്പോള്‍ പറയുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലാണ് ജയറാം സംസാരിച്ചത്. അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിനായി സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിങ്ങനെ പല പേരുകളും വന്നു.

സത്യരാജിനോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വേറൊരു ഘട്ടത്തില്‍ സുരേഷ് ഗോപിയെ വരെ ആ വേഷത്തിലേക്ക് ആലോചിച്ചിരുന്നു. ആ സമയത്താണ് മിഥുന്‍ വളരെ യാഥൃശ്ചികമായി മമ്മൂക്കയെ കാണാന്‍ പോകുന്നത്. ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണെന്ന് ചോദിച്ചു.

കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് താല്‍പര്യമായി. ‘അലക്‌സാണ്ടര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്യട്ടെ’ എന്ന് മമ്മൂക്ക ചോദിച്ചു. അയ്യോ, അത് വേണ്ട, നിങ്ങള്‍ ചെയ്താല്‍ വലിയ ഭാരമാവുമെന്ന് മിഥുന്‍ പറഞ്ഞു. ചോദിച്ചുവെന്നേയുള്ളൂ, വേണമെങ്കില്‍ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു.

ഇത് അറിഞ്ഞപ്പോള്‍ അദ്ദേഹം വരണമെന്ന് തനിക്ക് തോന്നി. ഇങ്ങനെ ഒരു വേഷം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞത് ചിലപ്പോള്‍ തനിക്ക് വേണ്ടിയാവാം, ഒന്നുകൂടി ചോദിക്കാന്‍ താന്‍ മിഥുനോട് പറഞ്ഞു. അങ്ങനെ മിഥുന്‍ വീണ്ടും പോയി ചോദിച്ചു. ചെയ്യാമെന്ന് മമ്മൂക്ക പറയുകയായിരുന്നു എന്നാണ് ജയറാം പറയുന്നത്.