തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു.. എന്റെ അതേ സ്വഭാവം കാളിദാസനും മാളവികയ്ക്കുമുണ്ട്: ജയറാം

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ പ്രമോഷന്‍ വേദിയില്‍ ജയറാം മണിരത്‌നത്തെയും പ്രഭുവിനെയും അനുകരിച്ചത് വൈറലായിരുന്നു. സ്ഥിരമായി പ്രാക്ടീസ് ഇല്ലെങ്കിലും കേള്‍ക്കുന്ന ശബ്ദങ്ങള്‍ ട്രൈ ചെയ്തു നോക്കാറുണ്ടെന്നും വീട്ടില്‍ ആരുടെയെങ്കിലും കാര്യം പറയുമ്പോള്‍ അവരുടെ ശബ്ദത്തില്‍ സംസാരിക്കാറുണ്ടെന്നും ജയറാം പറയുന്നു.

എവിടെ ചെന്നാലും ആളുകള്‍ മിമിക്രി കാണിക്കാന്‍ ആവശ്യപ്പെടാറുണ്ട്. അപ്പോള്‍ താന്‍ കാണിക്കും. ഷൂട്ടിംഗിനു പോയാല്‍ അധിക സമയം കാരവാനില്‍ ഇരിക്കാറില്ല. അതുകൊണ്ട് പലരെയും കാണും, കേള്‍ക്കുന്ന പ്രത്യേകതയുള്ള ശബ്ദങ്ങള്‍ താന്‍ ട്രൈ ചെയ്തു നോക്കും.

സ്ഥിരമായ പ്രാക്ടീസൊന്നുമില്ല. തന്റെ യാത്രകളിലും മറ്റും തന്നോടു സംസാരിക്കുന്നവരെ അറിയാതെ നിരീക്ഷിക്കുന്ന ശീലമുണ്ട്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വീട്ടില്‍ ചെന്ന് അശ്വതിയോട് പറയുമ്പോള്‍ അവരുടെ ശബ്ദത്തിലായിരിക്കും പറയുക. മണിയന്‍ പിള്ള രാജു പറഞ്ഞ കാര്യങ്ങള്‍ പറയുന്നത് രാജുവിന്റെ ശബ്ദത്തിലായിരിക്കും.

അത് അറിയാതെ വന്നു പോകുന്നതാണ്. വര്‍ഷങ്ങളായി ഇതേ ശൈലിയാണ് വീട്ടില്‍. ഈ സ്വഭാവം കാളിദാസിനുമുണ്ട്. മാളവികയും ഉഗ്രനായി ആളുകളെ അനുകരിക്കും. തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു. താന്‍ ചെയ്യുന്നത് കൊള്ളില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അന്നു പരിപാടി നിര്‍ത്തും എന്നാണ് ജയറാം മനോരമയോട് പ്രതികരിക്കുന്നത്.