അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല, പലതും അറിവില്ലായ്മ കൊണ്ട് പറയുന്നതാണെന്ന് സുന്ദര്‍ ദാസ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്. കുറുപ്പ് എന്ന സിനിമ ജൂറി കണ്ടില്ല എന്നത് വാസ്തവ വിരുദ്ധമാണെന്നും അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സുന്ദര്‍ ദാസ് പറഞ്ഞു.

‘കുറുപ്പ് എന്ന ചിത്രം മാത്രമല്ലല്ലോ ജൂറിയുടെ മുന്നില്‍ വന്നത്. ഇത്തവണ 142 സിനിമകളാണ് ജൂറിയുടെ മുന്നില്‍ വന്നത്. അതില്‍ ഒന്നുരണ്ട് സിനിമകള്‍ മാത്രം ജൂറി കണ്ടില്ല എന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ഉറപ്പായും കുറുപ്പ് ജൂറി കണ്ടിട്ടുണ്ട്.’

‘അഞ്ചു ദിവസങ്ങള്‍ കൊണ്ട് ഇത്രയും സിനിമ കണ്ടു എന്നൊക്കെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. 27നു സ്‌ക്രീനിംഗ് തുടങ്ങിട്ട് പതിമൂന്നാം തീയതി വരെ സ്‌ക്രീന്‍ ചെയ്ത് രണ്ടു സബ് കമ്മറ്റികളാണ് സിനിമ കണ്ടത്. ഒരു ദിവസം നാലും അഞ്ചും സിനിമകളാണ് കാണുന്നത്. അതില്‍ കൂടുതല്‍ സിനിമ ഒരാള്‍ക്ക് കാണാന്‍ കഴിയില്ല.’

‘ഈ സിനിമകള്‍ എല്ലാം സബ് കമ്മിറ്റി കണ്ട് അതില്‍ നിന്നും സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഫൈനല്‍ ജൂറിയിലേയ്ക്ക് അയയ്ക്കുന്നത്. അതിനു ശേഷാണ് ഫൈനല്‍ ജൂറി കണ്ട് മികച്ചവ തിരഞ്ഞെടുക്കുന്നത്. എന്റെ സിനിമ എനിക്ക് വലുതാണ് അതിനു അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല. അവാര്‍ഡ് കമ്മിറ്റിയിലേക്ക് സിനിമ അയക്കുന്നവര്‍ക്കെല്ലാം അവരുടെ സിനിമ വലുതാണ്’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍ ദാസ് പറഞ്ഞു.