'അമ്മ ഒറ്റ പുരുഷന്റെ ചവിട്ടടിയില്‍ കിടന്ന് നരകിക്കുന്നത് കണ്ടിട്ടുണ്ട് എന്നൊക്കെ ജോ പറയുന്നുണ്ട്'; ഹാങ്ങോവര്‍ മാറിയിട്ടില്ലെന്ന് ഇര്‍ഷാദ്

വൂള്‍ഫ് സിനിമയിലെ നടന്‍ ഇര്‍ഷാദിന്റെ കഥാപാത്രത്തിന് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇര്‍ഷാദ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല കഥാപാത്രമാണ് “ജോ” എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഈ കഥാപാത്രത്തിന് നൂറു ശതമാനവും കടപ്പെട്ടിരിക്കുന്നത് ഷാജി അസീസ് എന്ന സംവിധായകനോടും തിരക്കഥാകൃത്ത് ഇന്ദുഗോപനോടുമാണ് എന്നാണ് ഇര്‍ഷാദ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സംവിധായകന്‍ ഷാജി അസീസ് ആണ് തന്നെ “”നീ ചെയ്താല്‍ നന്നായിരിക്കും”” എന്ന് പറഞ്ഞ് സിനിമയിലേക്ക് ക്ഷണിച്ചതെന്ന് താരം പറയുന്നു.

ജൊ എന്ന കഥാപാത്രത്തെ കുറിച്ചും ഇര്‍ഷാദ് വ്യക്തമാക്കി. വളരെ കൂളായിട്ടുളള, തര്‍ക്കിക്കാനോ, മത്സരിക്കാനോ ഒന്നിനും ഇലാത്ത ലോകം കണ്ട ഒരാളാണ് ജോ. ട്രാവലറാണ്, ഹണ്ടറാണ്. അയാള്‍ കാടിന്റെ വന്യതയിലൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ടാകാം. അനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം. അയാള്‍ക്ക് എല്ലാം നിസ്സാരമാണ്.

അമ്മ ഒറ്റ പുരുഷന്റെ ചവിട്ടടിയില്‍ കിടന്ന് നരകിക്കുന്നത് കണ്ടിട്ടുണ്ട് എന്നൊക്കെ ജോ എന്ന കഥാപാത്രം പറയുന്നുണ്ട്. ആ കഥാപാത്രം സഞ്ചരിച്ച വഴികളിലൂടെ അറിഞ്ഞോ അറിയാതെയോ താന്‍ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്.

അതിലെ മുഴുവന്‍ ഡയലോഗുകളും കാണാതെ ഇപ്പോഴും പറയാനാകും. അത്രയധികം എന്‍ജോയ് ചെയ്ത ഒരു കഥാപാത്രമാണ് അതെന്ന് ഇപ്പോഴും ജോയുടെ ഹാങ്ങോവറില്‍ നിന്നും വിട്ടിട്ടില്ലെന്നും അത്രമേല്‍ ഇഷ്ടമായിരുന്നു ജോയോട് എന്നുമാണ് ഇര്‍ഷാദ് പറയുന്നത്.