അനുഭവങ്ങളിൽ നിന്ന് കിട്ടുന്ന ആശയങ്ങൾ ഒരിക്കലും ​ഗൂ​ഗിളിൽ തപ്പിയാൽ കിട്ടില്ല, ബോറായ ക്യാപ്ഷനിട്ട് ആളുകളുടെ ചിന്താ​ഗതിയെ മാറ്റുകയാണ്: ജയസൂര്യ

ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ജയസൂര്യ. ഇപ്പോഴിതാ അഭിമുഖങ്ങളിൽ സംസാരിക്കുന്ന രീതിയിൽ സ്വയം വരുത്തിയ മാറ്റത്തെക്കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഈശോയുടെ പ്രേമോഷൻ്‍റെ ഭാ​ഗമായി ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ഒരു അഭിമുഖം കാണുമ്പോൾ എന്തെങ്കിലുമാെക്കെ ആശയങ്ങൾ കിട്ടണം. അനുഭവങ്ങളിൽ നിന്ന് കിട്ടുന്ന ആശയങ്ങൾ ഒരിക്കലും ​ഗൂ​ഗിളിൽ തപ്പിയാൽ കിട്ടില്ല. താനും ഒരുപാട് അഭിമുഖങ്ങൾ കാണും. അതിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ പറ്റുമോയെന്നാണ് താൻ നോക്കുന്നതെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. നമ്മൾ ഒരുപാട് കാര്യങ്ങൾ സിനിമ വഴിയും യാത്രകളിലൂടെയും സൗഹൃദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും പഠിച്ച് കൊണ്ടിരിക്കും. പണ്ട് നമ്മൾ കണ്ടന്റ് ഓറിയന്റ്ഡ് ആയി എന്തെങ്കിലും സംസാരിച്ച് തുടങ്ങുന്ന സമയത്ത് പല അഭിമുഖങ്ങളിലും കട്ട്, പറയും.

എന്തുപറ്റി എന്ന് ചോദിക്കുമ്പോൾ സീരിയസ് ആയി പോവുന്നു തമാശ മതി എന്ന് അവർ പറയും. റേഡിയോയിലാണെങ്കിലും  ടിവിയിൽ ആണെങ്കിലും  ഇങ്ങനെ പറഞ്ഞ്  നമ്മളുടെ ഒരു സൈഡ് മാത്രമേ ആളുകൾ കാണുന്നുള്ളൂ. നമുക്കും ആ​ഗ്രഹം ഉണ്ട് എന്തെങ്കിലും ആശയങ്ങളെക്കുറിച്ച് സംസാരിക്കണം എന്നൊക്കയുണ്ടെങ്കിലും. ഇങ്ങനെ കുറേ തടസ്സങ്ങൾ ഉണ്ടായത് മൂലം ഒരുപാട് അഭിമുഖങ്ങളിൽ നമുക്കത് പറയാൻ പറ്റാതായി.

ഇപ്പോൾ അവർ പറയുമ്പോൾ തനിക്കിങ്ങനെ സംസാരിക്കാനേ പറ്റൂ എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ തെണ്ടുൽക്കറുടെയും അമിതാഭ് ബച്ചന്റെയും അഭിമുഖങ്ങൾ നമ്മൾ കാണുന്നതിന് കാരണം അതിൽ നിന്ന് നമുക്ക് പഠിക്കാനുള്ള എന്തെങ്കിലും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

ഏറ്റവും കൂടുതൽ ജനങ്ങളെ സ്വാധീനിക്കുന്ന സ്പേസ് ആണ് മാധ്യമങ്ങൾ. ആ സ്പേസിലേക്ക് വളരെ ബോറായ ക്യാപ്ഷനിട്ട് ആളുകളുടെ ചിന്താ​ഗതിയെ മാറിപ്പോവുകയാണ്. കാരണം എവിടെ നോക്കിയാലും നെ​ഗറ്റീവ് ആയ കാര്യങ്ങളെ ഉള്ളൂ. ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ എന്തൊരു ബാലിശമാണെന്ന് തോന്നിയിട്ടുണ്ടെന്നും ജയസൂര്യ പറഞ്ഞു.