ഡബ്ല്യു.സി.സിയില്‍ മാറ്റി നിര്‍ത്തിയതിന്റെ കാരണം എന്താണെന്ന് അറിയില്ല: ഭാഗ്യലക്ഷ്മി

ഡബ്ല്യൂസിസിയില്‍ ശക്തമായ നേതൃത്വം വരേണ്ടതുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ലൂസിസി ഇനിയും അംഗബലം കൂട്ടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘ഡബ്ല്യൂസിസിയുടെ രൂപീകരണം ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. 16 പേരടങ്ങുന്ന കൂട്ടായ്മയല്ല വേണ്ടത്. എല്ലാവരും ഒന്നിക്കണം. ബൈജു കൊട്ടാരക്കരയും രവീന്ദ്രനുമൊക്കെ നടത്തിയത് പോലെ ഡബ്ലൂസിസിയും കൂടി ഒരു ധര്‍ണ നടത്തിയാല്‍ യഥാര്‍ത്ഥത്തിലൊരു പ്രകമ്പനം കൊള്ളിക്കുന്ന ധര്‍ണയായി മാറും.

ഡബ്ല്യൂസിസി എന്നെ മാറ്റിനിര്‍ത്തിയതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഒറ്റപ്പെട്ട തുരുത്തില്‍ ജീവിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സുഹൃത്തുക്കള്‍ ഇല്ല. ഞാന്‍ വിചാരിച്ചാല്‍ തനിച്ചൊരു വലിയ കൂട്ടായ്മ ഉണ്ടാക്കാനാവുമോ എന്നറിയില്ല. ഫെഫ്കയില്‍ ഒരു വനിതാകൂട്ടായ്മ ഉണ്ടാക്കി. പക്ഷേ പിന്നീട് എന്തുണ്ടായെന്ന് അറിയില്ല. വ്യക്തിപരമായ കാര്യങ്ങള്‍കൊണ്ട് അതില്‍ നിന്നും പിന്മാറി.

ഞാന്‍ പോയതിന്റെ പേരില്‍ ആ കൂട്ടായ്മ അവസാനിക്കുന്നില്ല. ഫെഫ്‌കെയുടെ ആ കൂട്ടായ്മക്ക് എന്ത് സംഭവിച്ചു. അത്തരത്തില്‍ സ്ത്രീശക്തി തെളിയിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ ഉണ്ടാകണം. ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലാതാവരുത്’, ഭാഗ്യലക്ഷ്മി പറഞ്ഞു.