പഴയതിലും നന്നായിരിക്കുന്നുവെന്ന് ആളുകള്‍ പറയുന്നു, എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് ഞാനാണ് തീരുമാനിക്കുന്നത്: ഹണി റോസ്

മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ഹണി തിളങ്ങി നില്‍ക്കുകയാണ്.

ഓണ്‍ സ്‌ക്രീനിന് പുറമെ ഓഫ്‌സ്‌ക്രീനിലും താരമാണ് ഹണി റോസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന താരമായിട്ടാണ് ഹണിയെ ഇപ്പോള്‍ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ഇതിനോട് ചുറ്റിപ്പറ്റിയുയരുന്ന ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രോളുകളോടുള്ള തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

എഴുപത്തിയഞ്ച് ശതമാനം ട്രോളുകളും എന്നെ ബാധിക്കാറില്ല. ഞാന്‍ ഒന്നിനേയും സീരിയസായി എടുക്കുന്ന ആളല്ല. പക്ഷെ ഞാന്‍ ഇപ്പോള്‍ ഏറ്റുവാങ്ങുന്നത് അതിനും ഇച്ചിരി മുകളിലുള്ളതാണ്. അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. തുടക്കത്തില്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആദ്യം കരുതി പരാതികൊടുക്കാം, ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല എന്ന്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എന്ന് പറയുന്നത് തന്നെ വാര്‍ത്ത ക്രിയേറ്റ് ചെയ്യപ്പെടുന്ന ഇടമാണ്. ഒരു പരാതി കൊടുത്താല്‍ പിന്നെ ഞാന്‍ പരാതി കൊടുത്ത് പരാതികൊടുത്ത് മുടിയും എന്നാണ് തോന്നുന്നത്. പിന്നെ അതിന്റെ പുറതെ ദിവസവും നടക്കേണ്ടി വരും. ഇതിനെയൊന്നും സീരിയസായി എടുക്കാറില്ല.

പിന്നെ, എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. ഞാന്‍ എന്തിനാണ് അത് വേറെ ആളെ ബോധ്യപ്പെടുത്തുന്നത്. ഞാന്‍ കള്ളുകുടിച്ചോ കഞ്ചാവ് അടിച്ചോ ശരീരം നശിപ്പിക്കുന്നില്ല. നന്നായി മെയ്ന്റെയ്ന്‍ ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. പഴയതിലും നന്നായിരിക്കുന്നുവെന്ന് ആളുകള്‍ പറയുന്നുമുണ്ട്. അത് നല്ലൊരു കാര്യമല്ലേ മോശം കാര്യമല്ലല്ലോ- ഹണി റോസ് പറഞ്ഞു.