മെറ്റ് ഗാലയിലെ 'വിചിത്ര നിയമങ്ങൾ'; സെലിബ്രിറ്റികൾ പിന്തുടരേണ്ട നിയമപുസ്തകം

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് ആയ മെറ്റ് ഗാലയും ഇന്ത്യയിൽ നിന്നുള്ള സെലിബ്രിറ്റികളും അവരുടെ ചിത്രങ്ങളുമൊക്കെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി, ഇന്ത്യൻ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര, ഇഷ അംബാനി തുടങ്ങി നിരവധി പേരാണ് മെറ്റ് ഗാലയിൽ സാന്നിധ്യം അറിയിച്ചത്. മാൻഹട്ടനിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടക്കുന്ന മെറ്റ് ഗാലയുടെ ഈ വർഷത്തെ തീം ‘സൂപ്പർഫൈൻ: ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈൽ’ എന്നതായിരുന്നു. പുറമെ കാണുമ്പോൾ ആർഭാടവും താരനിബിഡമായ മറ്റൊരു ലോകമായും തോന്നുമെങ്കിലും മെറ്റ് ഗാലയെ ചുറ്റിപറ്റി ചില വിചിത്രമായതും കൗതുകമുണർത്തുന്നതുമായ ചില നിയമങ്ങളുണ്ട്. നോ ഫോൺ പോളിസി മുതൽ ഉള്ളി, വെളുത്തുള്ളി എന്നിവയ്ക്കുള്ള വിലക്ക് വരെ ഇതിൽ ഉൾപ്പെടുന്നു…

ഫാഷൻ ഇതിഹാസം അന്ന വിൻടോർ ആണ് 1995 മുതൽ ഈ ഷോ നടത്തി വരുന്നത്. വോഗിന്റെ എഡിറ്റർ-ഇൻ-ചീഫും ഇവന്റിന്റെ ചെയർമാനുമാണ് അന്ന വിൻടോർ. മെറ്റ് ഗാലയിൽ വരുന്ന 400-ലധികം ഉയർന്ന പ്രൊഫൈൽ അതിഥികൾക്കുള്ള ഇരിപ്പിട ക്രമീകരണവും പെരുമാറ്റ രീതികളും ഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകളും എല്ലാം തീരുമാനിക്കുന്നത് അന്ന തന്നെയാണ്. മെറ്റ് ഗാലയിലേക്ക് ക്ഷണം ലഭിച്ചാൽ താരങ്ങൾക്ക് അവിടേക്ക് മറ്റൊന്നും നോക്കാതെ പോകാമെന്നും മറ്റുള്ളവരുമായി സൗഹൃദം പങ്കുവയ്ക്കാമെന്നും കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റി. താരങ്ങളായാലും അതിഥികളായാലും അവരുടെ സീറ്റുകൾക്ക് പണം നൽകണം. കഴിഞ്ഞ വർഷം ഒരു വ്യക്തിഗത ടിക്കറ്റിന് 75,000 ഡോളറും ഒരു ഫുൾ ടേബിൾ ഉറപ്പാക്കാൻ 350,000 ഡോളറുമായിരുന്നു വില. സെലിബ്രിറ്റികൾക്ക് വേണ്ടി അവരുടെ ഡിസൈനർമാരാണ് പലപ്പോഴും ഈ ചെലവ് വഹിക്കാറുള്ളത്. പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനാണ് ക്ഷണം ലഭിക്കുന്നവർ പണം നൽകുന്നത്.

ഇനി ഈ പണം നൽകിയാലും മെറ്റ് ഗാലയിൽ പങ്കെടുക്കുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇരിക്കാൻ സാധിക്കില്ല. ആരൊക്കെ എവിടെ, ആരുടെ അടുത്ത് ഇരിക്കണം എന്ന് ഷോ നടത്തുന്നവരാണ് തീരുമാനിക്കുക. ഇതിനായി സംഘാടകർക്ക് അവരുടേതായ മാനദണ്ഡങ്ങൾ ഉണ്ട്. ദമ്പതികൾ, പ്രണയിതാക്കൾ എന്നിവർ പരസ്പരം അടുത്ത് ഇരിക്കാറില്ല. ഇതിനു പകരമായി മറ്റുള്ളവരുമായി ഇടപഴുകാൻ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കും സീറ്റിംഗ് ക്രമീകരിക്കുക. മാത്രമല്ല, സീറ്റിംഗ് ക്രമീകരിക്കുമ്പോൾ അടുത്തിരിക്കുന്നവർ തമ്മിൽ മുൻ ബന്ധമുണ്ടോ എന്നും പരിഗണിക്കും. സീറ്റിംഗ് ചാർട്ട് തയ്യാറാകുന്ന ജോലി ഡിസംബർ മുതൽ തന്നെ സംഘാടകർ ആരംഭിക്കും.

വലിയൊരു ഫാഷൻ ഇവന്റ് ആയതുകൊണ്ട് തന്നെ സെലിബ്രിറ്റികൾ അവരുടെ ഫോട്ടോകളും വിഡിയോകളും പങ്കുവയ്ക്കുന്നത് കാത്തിരിക്കുന്ന ആരാധകർക്ക് നിരാശയായിരിക്കും ഫലം. കാരണം കർശനമായ നോ ഫോൺ പോളിസിയാണ് മെറ്റ് ഗാല പിന്തുടരുന്നത്. വേദിയിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന് ചുരുക്കം ! സെൽഫി എടുക്കാനും പാടില്ല.. 2015 മുതൽ, ഫോൺ വേണ്ട, സെൽഫി വേണ്ട എന്ന കർശനമായ നിയമം നിലവിലുണ്ട്. ഒരു പ്രത്യേക അത്താഴത്തിനും ലൈവ് പെർഫോമൻസിനും മുൻപു എക്സിബിഷന്റെ ഒരു സ്വകാര്യ ടൂർ ഉണ്ട്. ഇവ പൂർണമായി ഷൂട്ട് ചെയ്യാനോ പബ്ലിക്കിലേക്ക് എത്തിക്കാനോ പാടില്ല. ഈ നിയമങ്ങൾ കർശനമായി തന്നെ നടപ്പിലാക്കപ്പെടാറുമുണ്ട്. എന്നാൽ പലരും ബാത്ത് റൂമിൽ നിന്നെടുത്ത സെൽഫികൾ പങ്കിടാറുണ്ട്. 2017-ൽ കൈലി ജെന്നറിന്റെ ഐതിഹാസികമായ ബാത്ത്റൂം സെൽഫി തന്നെ ഇതിനു ഉദാഹരണമാണ്.

മറ്റൊരു വിചിത്രമായ നിയമം ഉള്ളിയ്ക്കും വെളുത്തുള്ളിയ്ക്കും ഉള്ള വിലക്കാണ്. വായ്‌നാറ്റം പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനായാണ് മെറ്റ് ഗാലയുടെ അത്താഴ മെനുവിൽ ചില ഭക്ഷണ സാധനങ്ങൾ നിരോധിച്ചിരിക്കുന്നത്. വായിൽ ഉള്ളിയുടെ മണം ഇല്ലെന്ന് ഉറപ്പു വരുത്താനും ഫോട്ടോകൾക്കായി ചിരിക്കുമ്പോൾ പല്ലിൽ ഭക്ഷണാവശിഷ്ടം ഒന്നും ഉണ്ടാവാതിരിക്കാനും ഭക്ഷണത്തിൽ ഉള്ളി, വെളുത്തുള്ളി, പാഴ്‌സ്‌ലി എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്. പുകവലി പാടില്ല എന്നതാണ് മറ്റൊരു നിയമം. ഇതിനും മെറ്റ് ഗാലയിൽ നിരോധനമുണ്ട്. 2003 മുതൽ ഇത് നിലവിലുണ്ട്. മെറ്റ് ഗാലയിലേക്ക് ക്ഷണം ലഭിച്ചാൽ അന്ന വിൻടോർ തന്നെയായിരിക്കും ഡിസൈനർ വസ്ത്രങ്ങൾക്ക് അപ്രൂവൽ നൽകുക.  AWOK (അന്ന വിൻടോർ ഓകെ) എന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈന് പറയുന്നത്.

മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഫണ്ട്‌ റൈസിംഗ് ഇവന്റാണ് ‘കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് ഗാല’ എന്നും അറിയപ്പെടുന്ന ‘മെറ്റ് ഗാല’. ഏഴ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഫാഷൻ ശേഖരം സംരക്ഷിക്കുന്നതിനായാണ് ഷോയിൽ നിന്നും ലഭിക്കുന്ന വരുമാനം ചെലവഴിക്കുന്നത്.

Read more