ജാതീയത നേരിട്ട മന്ത്രിക്ക് അത് പറയാന്‍ വേണ്ടി വന്നത് ഏഴു മാസം, പാതി ബുദ്ധിയില്ലായ്മയും നിവൃത്തിയില്ലായ്മയുമാണിത്: ഹരീഷ് പേരടി

ക്ഷേത്രത്തില്‍ ജാതീയത നേരിട്ടുവെന്ന് പറയാന്‍ ദേവസ്വം മന്ത്രി ഏഴ് മാസം എടുത്തതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായ്മയും പാതി നിവൃത്തിയില്ലായ്മയുമാണെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

”ജാതീയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാന്‍ ഏഴുമാസം… ബുദ്ധിയുള്ളവര്‍ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്.. ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്” എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെ കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പൊതുവേദിയില്‍ തുറന്ന് പറഞ്ഞത്. കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ ഇന്നലെ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

പൂജാരിമാര്‍ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നല്‍കാതെ നിലത്ത് വെച്ചു. ഇതു ജാതീയമായ വേര്‍തിരിവാണെന്നും ആ വേദിയില്‍ വച്ച് തന്നെ താന്‍ പ്രതികരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഷര്‍ട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാന്‍ പറ്റില്ല. ജാതി ചിന്ത എല്ലാവരുടെയും മനസിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.