'നീയെന്നെ വിളിച്ചില്ലേലും ഞാന്‍ വരുമെടാ' എന്ന് മമ്മൂട്ടി, അഞ്ചാറ് വണ്ടിയില്‍ സിനിമാ സ്‌റ്റൈലില്‍ ആയിരുന്നു വരവ്: ഗിന്നസ് പക്രു

സിനിമാ ഷൂട്ടിംഗിനിടെ മമ്മൂട്ടി വീട്ടിലേക്ക് വന്ന അനുഭവം പറഞ്ഞ് നടന്‍ ഗിന്നസ് പക്രു. ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴത്തെ സംഭവമാണ് ഒരു ചാനല്‍ പരിപാടിക്കിടെ പക്രു തുറന്നു പറഞ്ഞത്. കോട്ടയത്ത് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഒരു ദിവസം മീനും ചോറും കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുരാജ് പറഞ്ഞു.

വീട്ടില്‍ പോയാല്‍ കഴിക്കാമെന്ന് താനും പറഞ്ഞു. സലീമേട്ടനും ഇന്നസെന്റ് ചേട്ടനും അവിടെയുണ്ടായിരുന്നു. അപ്പോള്‍ അവര്‍ മൂന്നാളും കൂടെ വീട്ടിലേക്ക് വരാന്‍ തയ്യാറായി. തങ്ങളിങ്ങനെ പോകുന്നുണ്ട് എന്ന് മമ്മൂക്കയോട് പറയാന്‍ ചെറിയൊരു പേടി. അദ്ദേഹത്തെ വീട്ടിലേക്ക് വിളിക്കാനൊക്കെ ഒരു പേടി.

അതുകൊണ്ടു പിന്നെ താന്‍ ഒന്നും പറഞ്ഞില്ല. ഇവരെ മൂന്നു പേരെയും ക്ഷണിച്ചിട്ട് വീട്ടിലേക്ക് പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ സുരാജിന്റെ ഫോണ്‍ വന്നു. “നിങ്ങളെന്താ മമ്മൂക്കയെ വിളിച്ചില്ലേ, മമ്മൂക്ക ദാ നിങ്ങളുടെ വീട്ടിലേക്ക് വരാന്‍ വണ്ടിയില്‍ കയറി ഇരിക്കുന്നു” എന്ന് പറഞ്ഞു.

ആകെ തല കറങ്ങുന്ന പോലെ തോന്നി. പിന്നെ കുറച്ച് കഴിഞ്ഞപ്പോഴതാ, അഞ്ചാറ് വണ്ടി വീടിന് മുന്നില്‍ വന്നുനില്‍ക്കുന്നു. സിനിമാ സ്റ്റൈലിലായിരുന്നു മമ്മൂട്ടി ഇറങ്ങിവന്നത്. “നീയെന്നെ വിളിച്ചില്ലേലും ഞാന്‍ വരുമെടാ” എന്ന് പറഞ്ഞു. അങ്ങനത്തെ ഒരു മനുഷ്യനാണ് അദ്ദേഹം എന്നാണ് പക്രു പറയുന്നത്.