ജയമോഹന്റെ തെമ്മാടിത്തരം സംഘപരിവാറിന്റെ തലയില്‍ വയ്ക്കണ്ട: സുരേഷ് കുമാര്‍

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി. ജയമോഹന്‍ മലയാള സിനിമയെയും മലയാളികളെയും അടച്ചാക്ഷേപിച്ച സംഭവത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍. ജയമോഹന്റെ വിമര്‍ശനം സംഘപരിവാറിന്റെ തലയില്‍ വയ്ക്കേണ്ടെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

”ജയമോഹന്‍ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാള്‍ പറഞ്ഞത്. തമിഴ് സിനിമയെ കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോ. തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടും.”

”ഒന്നോ രണ്ടോ മലയാള സിനിമ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താന്‍ അര്‍ഹതയില്ല. നമ്മുടെ ചെറുപ്പക്കാര്‍ ഉണ്ടാക്കുന്ന സിനിമകള്‍ കണ്ടു രാജ്യം ഞെട്ടിയിരിക്കുമ്പോഴാണ് ചെറുതാക്കി കാണിക്കാനുള്ള ഈ ശ്രമം. തമിഴ്‌നാട്ടിലാരും മദ്യപിക്കാറില്ലേ?”

”അങ്ങനെയെങ്കില്‍ അവിടത്തെ ടാസ്മാക്കുകള്‍ പൂട്ടാന്‍ പറയണം” എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ മലയാളികളെ മദ്യപരായ പെറുക്കികള്‍ എന്നു ജയമോഹന്‍ വിശേഷിപ്പിച്ചതിനെതിരെ സംവിധായകരും പ്രേക്ഷകരുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

മദ്യപിച്ചും കലഹിച്ചും കലാപമുണ്ടാക്കിയും ഛര്‍ദ്ദിച്ചും സാധാരണക്കാരനെ അസ്ഥിരപ്പെടുത്തിയും കേരള സിനിമ എന്നും സന്തോഷത്തോടെയാണ് കാണിക്കുന്നത്. ചിത്രത്തിനൊടുവില്‍ അവരില്‍ ഒരാള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചുവെന്ന വാര്‍ത്തയാണ് കാണിക്കുന്നത്. നിയമപ്രകാരം അവരെ ജയിലില്‍ അടയ്ക്കണം എന്നും ജയമോഹന്‍ പറഞ്ഞിരുന്നു.