രാവിലെ വേണുവിന്റെ ഫോണ്‍ വന്നു, ദേശീയ അവാര്‍ഡ് ഒഴികെ ബാക്കിയെല്ലാം നേടി : വേദനയോടെ ഫാസില്‍

നെടുമുടി വേണുവിന്റെ വേര്‍പാടില്‍ തന്റെ സുഹൃത്തിനെയും സഹപാഠിയെയും നഷ്ടപ്പെട്ട ദുഃഖമാണ് സംവിധായകന്‍ ഫാസിലിന്. 53 വര്‍ഷത്തെ ചങ്ങാത്തമായിരുന്നു ഇരുവരും തമ്മില്‍. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം വിളിച്ചതും ഫാസിലിനെ ആയിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.’രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോണ്‍ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോള്‍. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതു കൊണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ഈ വിളി. ഇന്നലെ രാത്രി അതേ നമ്പറില്‍ നിന്നും വീണ്ടും ഫോണ്‍ വന്നു. അദ്ദേഹത്തിന്റെ മകന്‍ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അദ്ദേഹത്തിന്റെ അതീവ ഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്’.

‘വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേര്‍പാട്. സിനിമയിലാണെങ്കില്‍ ഒരു നാഷണല്‍ അവാര്‍ഡ് ലഭിച്ചില്ല എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം നേടി വേണു. സോമന്‍, സുകുമാരന്‍, രതീഷ് ആ തലമുറയില്‍ തിളങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബന്‍, ഫഹദ് അവര്‍ക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞു നിന്നു.’ ഫാസില്‍ പറയുന്നു.