'മണിച്ചിത്രത്താഴി'ന് ശേഷം ഫാസിലും മധു മുട്ടവും ഒന്നിക്കുന്നു; ചിത്രത്തിൽ നായകനായി ഫഹദ്

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. മണിച്ചിത്രത്താഴ്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, പപ്പയുടെ സ്വന്തം അപ്പൂസ്, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങീ നിരവധി മികച്ച ചിത്രങ്ങളാണ് ഫാസിലിന്റെതായി മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ളത്.

ഹേമന്ത് മേനോൻ, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2011-ൽ പുറത്തിറക്കിയ ലിവിംഗ് ടുഗതർ ആണ് ഫാസിലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

അതേസമയം ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കഥ രചന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ് തുടങ്ങീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ മധു മുട്ടം ആണ് ഫാസിലിന്റെ പുതിയ ചിത്രത്തിന്റെ സഹരചയിതാവ്.

“എഴുപത്തഞ്ചാം വയസ്സിൽ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ സമകാലിക സിനിമയെപ്പറ്റി നല്ല ധാരണ വേണം. തീയേറ്ററിലെ ആദ്യ പ്രേക്ഷകരായ ചെറുപ്പക്കാർക്ക് സിനിമ ഇഷ്ടപ്പെടണം എന്നതാണ് ഒടിടി കാലത്തെ വലിയ വെല്ലുവിളി.

അവരാണ് കുടുംബങ്ങളെ തിയറ്ററിൽ എത്തിക്കേണ്ടത്, യുവജനങ്ങൾ ലിഫ്റ്റ് ചെയ്ത സിനിമ ആഘോഷിക്കാൻ കുടുംബങ്ങൾ വരുന്നു എന്നതാണ് സത്യം. ചിത്രത്തിൽ ഒരു ചാൻസ് തരണമെന്ന് ഫഹദ് മധുവിനോട് പറഞ്ഞിട്ടുണ്ട്.” എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാസിൽ പറഞ്ഞത്. എന്തായാലും പുതിയ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.