ഷൂട്ടിനിടെ പറ്റിയ അപകടം, വലതുകാല്‍ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍; തനിക്ക് സംഭവിച്ചതിനെ കുറിച്ച് ജോണ്‍ എബ്രഹാം

ബോളിവുഡിലെ ആക്ഷന്‍ ഹീറോമാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. അത്യധികം അപകടകരമായ ആക്ഷന്‍ രംഗങ്ങള്‍ ജോണ്‍ എബ്രഹാമിന്റെ സിനിമകളുടെ സവിശേഷതയാണ്. ഒരിക്കല്‍ തന്നോട് ഡോക്ടര്‍ കാല് മുറിച്ച് മാറ്റേണ്ടി വരുമെന്ന് വരെ പറഞ്ഞിട്ടുണ്ടെന്ന് ജോണ്‍ ഏബ്രഹാം വെളിപ്പെടുത്തിയിരുന്നു. പുതിയ സിനിമയായ അറ്റാക്കിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നല്‍കിയ അഭിമുഖത്തിലാണ് ഈ സംഭവം ജോണ്‍ പങ്കുവെച്ചത്.

ഇടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണ്‍ എബ്രഹാമിന്റെ തുറന്നുപറച്ചില്‍ ”ചില സ്റ്റണ്ടുകള്‍ വളരെയധികം അപകടം നിറഞ്ഞതായിരിക്കും. എനിക്കോര്‍മ്മയുണ്ട്, ഫോഴ്സ് 2വില്‍ കാല്‍ മുട്ടിന് പരുക്കേറ്റു. മൂന്ന് സര്‍ജറികള്‍ വേണ്ടി വന്നു. എന്റെ വലതു കാലില്‍ ഗ്യാങ്ഗ്രീന്‍ ഉണ്ടായിരുന്നു, ഡോക്ടര്‍മാര്‍ എന്റെ കാല്‍ മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ എതിര്‍ത്തു. ഇല്ല പറ്റില്ല, എനിക്കത് ചെയ്യാനാകില്ലെന്ന് പറഞ്ഞു. ഭാഗ്യത്തിന്് മുംബൈയിലെ ഒരു സര്‍ജന്‍ എന്റെ സഹായത്തിനെത്തി. അദ്ദേഹമാണ് സര്‍ജറിയിലൂടെ എന്റെ കാല്‍ മുട്ടിനെ രക്ഷിച്ചത്” ജോണ്‍ പറയുന്നു.

ധീരതയെന്ന് കരുതി ചെയ്യുന്ന ചില കാര്യങ്ങള്‍ പ്രതികൂലമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ”ഇത് എഴ് വര്‍ഷം മുമ്പത്തെ കാര്യമാണ്. ഭാഗ്യത്തിന് അത് പരിഹരിക്കപ്പെട്ടു. ഞാന്‍ ഇന്ന് നടക്കുന്നുണ്ട്, സ്‌ക്വാട്ടിംഗ് ചെയ്യുന്നു, മുമ്പത്തേതിനേക്കാള്‍ വേഗവും ഫ്ളെക്സിബിളുമാണ് ഞാന്‍ ഇന്ന്്. സെറ്റിലുള്ള അഞ്ച് പേരുടെ മുന്നില്‍ നിങ്ങള്‍ക്ക് ഇവിടുന്ന് അങ്ങോട്ട് ചാടാന്‍ സാധിക്കുമെന്ന് തെളിയിച്ച് ധീരത കാണിക്കാന്‍ പോവരുത്. ഇടയ്ക്ക് പരുക്ക് പറ്റുമ്പോഴാണ് അപകടത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത്” ജോണ്‍ കൂട്ടിച്ചേര്‍ത്തു.