ലാലേട്ടന്റെ മെയ്യൊഴുക്കും പൃഥിയുടെ തമാശയും, ഇന്ത്യന്‍ സിനിമയില്‍ മറ്റേത് സൂപ്പര്‍ സ്റ്റാറിന് ഇങ്ങനെ ചെയ്യാന്‍ ധൈര്യമുണ്ടാകും: വി.എ ശ്രീകുമാര്‍

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ബ്രോ ഡാഡി ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ വി.ം ശ്രീകുമാര്‍. മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ, സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ, പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോ ഡാഡിയെ ഇഷ്ടപ്പെടാം. എന്നാല്‍ അക്കാരണങ്ങള്‍ക്കെല്ലാം മുകളില്‍ സിനിമ കണ്ട് താന്‍ സന്തോഷിച്ചു എന്നാണ് ശ്രീകുമാര്‍ പറയുന്നത്.

വി.എ ശ്രീകുമാറിന്റെ കുറിപ്പ്:

മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോ ഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം. അക്കാരണങ്ങള്‍ക്ക് എല്ലാം മുകളില്‍ ബ്രോ ഡാഡി കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി മകളുടെ അച്ഛന്റെ സ്ഥാനത്തു നിന്നാണ് എനിക്കീ സിനിമ കണക്ട് ചെയ്യുന്നത് ലാലു അലക്‌സിന്റെ കുര്യന്റെ സ്ഥാനത്തു നിന്ന്.

നീ ഇതെല്ലാം എന്നില്‍ നിന്ന് മറച്ചു വച്ചത് ഞാന്‍ എന്തു ചെയ്യും എന്നു കരുതിയാണ് എന്ന കുര്യന്റെ ചോദ്യം ഹൃദയത്തില്‍ പതിഞ്ഞു. ശ്രീജിത് പൃഥിയോട് കഥ പറഞ്ഞതും മുതലുള്ള കഥകള്‍ സുഹൃത്തുക്കളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. ലാലേട്ടനും പൃഥിയും ആ കഥാപാത്രങ്ങളെ ഏറ്റെടുത്തിടത്താണ് ഈ സിനിമയുടെ രസതന്ത്രം.

പിടപിടക്കുന്ന ക്ലൈമാക്‌സുകള്‍ ലാലു അലക്‌സ് മുമ്പും തന്നിട്ടുണ്ട്. കല്യാണി, കനിഹ, മല്ലികേച്ചി, ജഗദീഷ്, മീന, ഉണ്ണി തുടങ്ങി ഫോട്ടോയായി സിനിമയിലുള്ള സുകുമാരന്‍ സാര്‍ വരെ സിനിമയെ ജീവിപ്പിച്ചു.
പവിത്രം സിനിമയില്‍ നിന്ന് ബ്രോഡാഡിയിലേക്ക് കാലവും മലയാള സിനിമയും സഞ്ചരിച്ച ദൂരം വലുതാണ്. ശ്രീജിത്തിന്റെയും ബിപിന്റെയും എഴുത്ത് കാലികമാണ്. ഇക്കാലത്തിന്റെ സകുടുംബ ചിത്രം.

ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പലര്‍ക്കും ജോണും ഈശോയുമാകാന്‍ പൂതി തോന്നും. ബ്രോ ഡാഡി പല ഭാഷകളിലേയ്ക്കും പരക്കും- ഉറപ്പ്. ലാലേട്ടന്റെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ- മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും. പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം. ഇന്ത്യന്‍ സിനിമയില്‍ മറ്റേത് സൂപ്പര്‍ സ്റ്റാറിന് ആ ധൈര്യമുണ്ടാകും?

നൈസായി, ഈസിയായി രണ്ടാം സിനിമ സംവിധാനം ചെയ്ത് പൃഥി അദ്ദേഹത്തിന്റെ പ്രതിഭയുടെ മറ്റൊരു തിളക്കം കൂടി കാണിച്ചു തന്നു. പൃഥിയുടെ മൂന്നാം സിനിമ എന്ന വലിയ പ്രതീക്ഷ കൂടി തന്നു ഈ സിനിമ.
മകള്‍ ലക്ഷ്മി എഴുതിയ ഗാനം സിനിമയില്‍ കണ്ട നിമിഷം എനിക്കുണ്ടായ അഭിമാനം പ്രത്യേകം പറയണ്ടല്ലോ…

സിനിമയിലെ എല്ലാ അംശങ്ങളും ആശയത്തോട് അഴകോടെ ഇഴുകി ചേര്‍ന്ന ക്ലീന്‍ എന്റര്‍ടെയ്‌നര്‍. കുര്യനെ പോലെ പരസ്യക്കമ്പനിയുമായി ജീവിക്കുന്ന ഒരാളാണ് ഞാനും. എനിക്കയാളെ നന്നായി മനസിലായി.
സ്‌നേഹം ലാലേട്ടന്‍, പൃഥി, ആന്റണി… മക്കള്‍ക്കൊപ്പം ജനിക്കുന്ന മാതാപിതാക്കളെ ഇങ്ങനെ തൊട്ടടുത്തു തന്നതിന്. ഇക്കാലത്തിനു ചേരുന്ന കുടുംബം എന്ന നിലയിലുള്ള മെച്ചപ്പെടലിന് #ബ്രോഡാഡി നമ്മെ സഹായിക്കും- തീര്‍ച്ച