പട്ടിണിക്കിട്ടില്ലല്ലോ സാറേ, പെന്‍ഷന്‍ 1400 രൂപയാണ്, ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് സാധാരണക്കാരന്റെ മറുപടി: സംവിധായകന്‍ രഞ്ജിത്ത്

വയനാട്ടില്‍ വെച്ചുണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത്. വയനാട്ടിലെ ഒരു ഉള്‍നാട്ടില്‍ ചായ കുടിക്കാന്‍ കേറിയപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ച് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തിയതും അയാളുടെ മറുപടിയെ കുറിച്ചുമാണ് സംവിധാകന്‍ പറയുന്നത്.

സര്‍ക്കാരിന്റെ കോവിഡ് കാലത്തെ ഇടപെടലിനെ കുറിച്ചും, റേഷന്‍ കടകളിലൂടെ ഭക്ഷണമെത്തിച്ചു നല്‍കിയതിനെ കുറിച്ചും, പെന്‍ഷന്‍ ലഭിച്ചതിനെ കുറിച്ചുമായിരുന്നു ചായക്കടക്കാരന്റെ മറുപടി എന്നാണ് സംവിധായകന്റെ വാക്കുകള്‍. കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശന ചടങ്ങിലാണ് സംവിധായകന്‍ സംസാരിച്ചത്.

വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. എന്നാല്‍ അതല്ല അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണ് എന്ന് വിശദീകരിച്ചതോടെ ചായക്കടക്കാരന്‍ പറഞ്ഞത് ഇങ്ങനെയാണ്.

“”പട്ടിണിക്കിട്ടില്ലല്ലോ സാറേ, ഈ കോവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശ്ശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ” അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്,”” ഇതും കൂടി മാധ്യമങ്ങളെ കേള്‍പ്പിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു.