'തിലകന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മെഗാ സ്റ്റാറിനെ അദ്ദേഹം നന്നായി പെരുമാറിയേനെ, നാവിന്റെ ചൂടറിഞ്ഞേനെ': മമ്മൂട്ടിക്ക് എതിരെ സംവിധായകന്‍

മമ്മൂട്ടി ലിജോ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം, തിയേറ്ററുകളില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒപ്പം നിരൂപകരും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഇപ്പോള്‍ ചിത്രത്തിനെതിരായി സംവിധായകനായ ജോണ്‍ ഡിറ്റോ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തിലകന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മെഗാ സ്റ്റാറിനെ നന്നായി അദ്ദേഹം പെരുമാറിയേനെയെന്നും നാവിന്റെ ചൂടറിഞ്ഞേനെയെന്നും ചിത്രത്തിലെ ഒരു രംഗം സൂചിപ്പിച്ച് ജോണ്‍ ഡിറ്റോ പറയുന്നു.

സംവിധായകന്റെ വാക്കുകള്‍
വാഴ്ത്തുമൊഴികള്‍ ചൊരിയാനൊരു പായയുമായി…
ജെയിംസ് എന്നൊരാള്‍ (മമ്മൂട്ടി) ഭാര്യയും മകനും നാട്ടുകാരുമൊപ്പം വേളാങ്കണ്ണി മാതാവിന്റെ പള്ളിയില്‍ പോകുന്നു. തിരിച്ചു വരും വഴി തമിഴ്‌നാട്ടിലെ ഒരു കര്‍ഷക ഗ്രാമത്തില്‍ വണ്ടി നിര്‍ത്തിച്ച് ഇറങ്ങിപ്പോയി രണ്ടുവര്‍ഷം മുമ്പ് മരിച്ചു പോയ ഒരു തമിഴനായി അവന്റെ വീട്ടില്‍ താമസം തുടങ്ങുന്നു.. വണ്ടിയില്‍ വന്നവരും എല്ലാവരും അവതാളത്തിലാകുന്നു..
മമ്മൂട്ടി തമിഴ് പേശുന്നു.. ഇത് എന്‍ ഊരല്ലയോ എന്ന് പഴയ സ്‌കൂള്‍ നാടകം മട്ടില്‍ കരഞ്ഞ് അഭിനയിക്കുന്നു.. ബൗദ്ധികതയുടെ ഉത്തുംഗഹിമാലയമെന്ന് തോന്നിപ്പിക്കുന്ന വിധം സിനിമ അതിനുള്ളിലേക്ക് ചുരുങ്ങി ചുരുങ്ങിപ്പോകുന്നു.. ഒരു മിറക്കിള്‍..

പ്രേക്ഷകന്‍, ഒരു സമയത്തും സിനിമയില്‍ കയറിപ്പറ്റാനാകാതെ
ഫുട്‌ബോള്‍ മാച്ചു കാണും പോലെ കാണുന്നു.
പ്രേക്ഷകന്‍ വെറുതെ നോക്കിയിരുന്ന് മമ്മൂട്ടി കാട്ടുന്നതും ലിജോ പടച്ചുതരുന്നതും കണ്ട് കയ്യടിച്ചോണം.. ഇടയ്ക്ക് ഒരുച്ചയുറക്കത്തില്‍ കണ്ട സ്വപ്നത്തില്‍ വച്ച് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പഴയ ജയിംസായി ഉണര്‍ന്നു വരുന്നു. ടൂറിസ്റ്റ് ബസ്സില്‍ക്കയറി യാത്ര ചെയ്യുന്നു.
നായകന്റെ മയക്കം വിട്ടു. പ്രേക്ഷകന്റെ മയക്കം വിട്ടില്ല.. ഭയങ്കര അര്‍ത്ഥമാണ് ഈ സിനിമയ്‌ക്കെന്ന് ആളുകളെ വിരട്ടാന്‍ ആയി ഒരു സിനിമ..

അവസാനം, ഇയാള്‍ക്ക് തമിഴനായി മാറാനുള്ള കാരണമെന്തെന്നറിയാനുള്ള പ്രേക്ഷകന്റെ ന്യായമായ അവകാശത്തെ പരിഹസിച്ചു കൊണ്ട്
ടൈറ്റില്‍ക്കാര്‍ഡ്
വീഴുന്നു.
a Lijo Jose film.

അതിനു തൊട്ടു മുമ്പ് ഒരു shot ഉണ്ട്. അതാണ് എടുത്തു പറയേണ്ടത്.
ഒരു പഴയകാല നാടക വണ്ടി. അതിനു മുകളില്‍ സാരഥി തീയറ്റേഴ്‌സ് എന്ന സമിതിയുടെ പേര്.. താഴെ രചന, സംവിധാനം തിലകന്‍ എന്ന്.തിലകന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മെഗാ സ്റ്റാറിനെ നന്നായി അദ്ദേഹം പെരുമാറിയേനെ.. നാവിന്റെ ചൂടറിഞ്ഞേനെ.. ഷമ്മി തിലകാ കമോണ്‍ട്രാ .. മമ്മൂട്ടിയുടേയും LJP യുടേയും നാടകത്തിന് തിലകന്റെ പേര് വച്ച് എന്തിനാണ് ഒരു ഗിമ്മിക്ക്. ?

നാടകവണ്ടി ആ ഷോട്ടില്‍ കാണിച്ചത് അടുത്ത സിനിമയ്ക്കുള്ള വഴിയാവാം. പ്രേക്ഷകന്‍ കാത്തിരുന്ന് കണ്ട് ജെയിംസ് തമിഴനായതിന്റെ കാരണം കണ്ടുപിടിക്കട്ടെ..
അതു കൂടാതെ 60 വര്‍ഷം മുമ്പുള്ള തമിഴ് സിനിമയുടെ പാട്ടും ഡയലോഗും അരോചകമായിത്തന്നെ ഉപയോഗിച്ചിരിക്കുന്നു.. പിന്നെ പറയപ്പെടുന്നത് ഇത് അന്താരാഷ്ട്ര സിനിമയാണെന്നാണ്. അനേകം അന്താരാഷ്ട്ര സിനിമകള്‍ കണ്ടിട്ടുള്ളതിനാല്‍ എനിക്ക് ഈ സിനിമ അത്തരമൊന്നായി തോന്നിയില്ല..എന്റെ പരിമിതിയെങ്കില്‍ മാപ്പ്.
ജല്ലിക്കട്ട് ചെന്നു നിര്‍ത്തിയ മനുഷ്യ സ്വാഭാവത്തിന്റെ യൂണിവേഴ്‌സാലിറ്റി പോലെ ഒന്ന് ഈ പടത്തിലില്ല..

ഇത് മമ്മൂട്ടിക്കു വേണ്ടി ആവശ്യപ്രകാരം സൃഷ്ടിച്ച ഒരു വ്യാജ അന്താരാഷ്ട്ര സിനിമയാണ്. തനി നടന്‍മാരായ ചെമ്പന്‍ വിനോദിനേയും ആന്റണി വര്‍ഗ്ഗീസിനേയും ഒക്കെ വച്ച് ദൃശ്യഭാഷ്യങ്ങള്‍ സൃഷ്ടിച്ച LJP എന്തിനാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും പിറകെ പോകുന്നത്.? താരങ്ങളുടെ പിറകെ പോയി അവരുടെ വാര്‍ദ്ധക്യകാല മോഹങ്ങള്‍ തീര്‍ക്കലല്ല ഒന്നാം കിട സംവിധായകനായ ലിജോയുടെ ജോലി.. തിരക്കഥയൊരുക്കിയ എസ്.ഹരീഷ് കയ്യൊതുക്കം കാട്ടിയിട്ടുണ്ട്..

മമ്മൂട്ടിയും LJP യും ഒരു സിനിമ കാണണം.
”സൗദി വെള്ളയ്ക്ക ‘ എന്ന തരുണ്‍ മൂര്‍ത്തിപ്പടം..
നിസ്വരായ മനുഷ്യരും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള അഭിമുഖീകരണമാണ്.
മമ്മൂക്ക ലിജോയെ വിട്ടേക്കുക. മിസ്റ്റര്‍ പെരുമ്പാവൂര്‍ എന്താണാവോ മലൈ … വാലിബനില്‍ ലാലേട്ടനു വേണ്ടി ആവശ്യപ്പെട്ടിരിക്കുന്നതെന്നറിയില്ല..
Lijo, you are not a Supplier but, a creative genius.