ഓഡിഷനില്‍ പൃഥ്വിരാജിനെയും അസിനെയും തിരഞ്ഞെടുത്തു, എന്നാല്‍ ആ സിനിമ മുന്നോട്ട് പോയില്ല: ഫാസില്‍ പറയുന്നു

പൃഥ്വിരാജും നടി അസിനും ആദ്യമായി ഓഡിഷന് എത്തുന്നത് ഫാസില്‍ ചിത്രത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ആ ചിത്രം നടന്നില്ല. പക്ഷെ ഇരുവരുടെ സിനിമ കരിയറില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ ഫാസിലിന് കഴിഞ്ഞിരുന്നു. ഇതിനെ കുറിച്ചാണ് ഫാസില്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പ്രതികരിച്ചത്. ഇരുപതു വര്‍ഷം മുമ്പ് ഒരു സിനിമയില്‍ പുതുമുഖങ്ങളെ അവതരിപ്പിക്കാന്‍ ആലോചന നടത്തിയ സമയം. അന്തരിച്ച നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് തന്റെ മുന്നിലെത്തിയത് അങ്ങനെയാണ്.

ഓഡിഷന്‍ നടത്തിയെങ്കിലും അന്ന് ആ സിനിമ മുന്നോട്ടു പോയില്ല. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ അസിനെ ഓഡിഷന്‍ നടത്തിയെങ്കിലും ആ സിനിമ മാറ്റിവയ്‌ക്കേണ്ടി വന്നതോടെ ഇരുവരെയും ഒന്നിച്ച് അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായി.

അങ്ങനെയിരിക്കെ ഒരു ദിവസം സംവിധായകന്‍ രഞ്ജിത് വിളിച്ചു. പൃഥ്വിരാജിനെ ഓഡിഷന്‍ നടത്തിയെന്നറിഞ്ഞ്, അഭിപ്രായം തിരക്കാനാണു വിളിച്ചത്. പൃഥ്വിരാജിനെ കുറിച്ചുള്ള തന്റെ നല്ല വാക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് നന്ദനം എന്ന സിനിമയില്‍ പൃഥ്വിരാജ് അഭിനയിച്ചത്.

ആദ്യമായി ഓഡിഷന്‍ നടത്തിയ സംവിധായകന്‍ എന്ന നിലയില്‍, എന്നെങ്കിലും സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ തന്നെ അഭിനയിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജിനുണ്ടായിരുന്നു. അങ്ങനെയാണ് ലൂസിഫറിലേക്കു വിളിച്ചത് എന്ന് ഫാസില്‍ പറയുന്നു.

പിന്നീട് സുഹൃത്തു കൂടിയായ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പുതിയ സിനിമയില്‍ പുതുമുഖ നായികയെ വേണമെന്ന് പറഞ്ഞപ്പോള്‍ ഫാസില്‍ അസിനെ ശുപാര്‍ശ ചെയ്യുകയായിരുന്നു. 2001ല്‍ പുറത്ത് ഇറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലാണ് അസിന്‍ ആദ്യമായി അഭിനയിക്കുന്നത്.