ഏട്ടന്‍ എന്റെ ജീവിതത്തിലെ വില്ലനായി, ഇഡിയറ്റ് എന്ന് വിളിച്ച് അച്ഛന്റെ ശകാരം.. ഞാന്‍ വീട് വിട്ടിറങ്ങി: ധ്യാന്‍ ശ്രീനിവസന്‍

ഈയടുത്ത കാലത്തായി ഇറങ്ങിയ ധ്യാന്‍ ശ്രീനിവാസന്റെ സിനിമകള്‍ എല്ലാം പരാജയമായെങ്കിലും അഭിമുഖങ്ങിലൂടെ നടന്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീനിവാസന്‍ കുടുംബത്തിന്റെ കഥകള്‍ ഏറെയും പ്രേക്ഷകര്‍ അറിയുന്നതും ധ്യാനിലൂടെയാണ്. താന്‍ വീട് വിട്ടിറങ്ങിയത് എന്തുകൊണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാന്‍ ഇപ്പോള്‍. മാതൃഭൂമി അക്ഷരോത്സവത്തിലാണ് നടന്‍ സംസാരിച്ചത്.

താന്‍ അധികം വായിക്കാത്തതും ക്ലാസിക് സിനിമകള്‍ കാണാത്തതുമാണ് അച്ഛനെ പ്രകോപിപ്പിച്ചത് എന്നാണ് ധ്യാന്‍ പറയുന്നത്. ”നീ എത്ര കള്‍ട്ട് ക്ലാസിക്ക് സിനികള്‍ കണ്ടിട്ടുണ്ട്? നിനക്ക് വിഖ്യാതരായ എഴുത്തുകാരെ കുറിച്ച് അറിയാമോ..? ഒരു പുസ്തകമെങ്കിലും തുറന്ന് വായിച്ചിട്ടുണ്ടോ ഇഡിയറ്റ്? എന്നൊക്കെയാണ് അച്ഛന്‍ അന്ന് എന്നോട് ചോദിച്ചത്.”

”ശരിയാണ് ഞാന്‍ ഒരു പുസ്തകവും വായിച്ചിട്ടില്ല. വിഖ്യാതമായ എഴുത്തുകാരെ കുറിച്ച് എനിക്ക് അറിയില്ല. എനിക്കൊന്നും അറിയില്ലായിരുന്നു. അച്ഛന്‍ എന്നെ ഏറ്റവും കൂടുതല്‍ ശീലിപ്പിക്കാന്‍ നോക്കിയ ഒരു കാര്യം വായനയാണ്. അതോടൊപ്പം പത്ര വായനയും. അങ്ങനെ ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളത് പത്രമാണ്. പക്ഷെ പുസ്തക വായനാശീലം ഇല്ല.”

”പക്ഷെ ഈ ശീലമെല്ലാമുള്ള മറ്റൊരുത്തന്‍ വീട്ടിലുണ്ട് ഏട്ടന്‍. അതാണ് ഏറ്റവും വലിയ പ്രശ്‌നം. ഏട്ടന്‍ ജീവിതത്തിലെ വില്ലനാകുന്നത് അവിടെയാണ്. മറ്റെയാള്‍ വായിക്കുന്നു ഇവന്‍ വായിക്കുന്നില്ലെന്ന രീതിയില്‍ സംസാരമായി. വായനയില്ലാത്തതും കള്‍ട്ട് ക്ലാസിക്ക് സിനിമ കാണാത്തതുമാണ് എന്നെ അച്ഛന്‍ സിനിമയിലേക്ക് കൊണ്ടുവരാതിരുന്നതിന്റെ കാരണം.”

”ഞാന്‍ വീട് വിട്ടിറങ്ങി. ഭാര്യ അര്‍പ്പിതയെ വിളിച്ച് വീട് വിട്ടിറങ്ങുന്ന കാര്യം പറഞ്ഞു. അന്ന് എന്റെ കയ്യില്‍ ഒന്നിനും പൈസയുണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ തന്നെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. ശേഷം ബാറില്‍ കയറി മദ്യപിച്ച് അമ്മയെ ഫോണ്‍ വിളിച്ചു. അമ്മ കരച്ചിലായിരുന്നു. ഞാന്‍ ഇനി വീട്ടിലേക്ക് ഇല്ലെന്ന് അമ്മയോട് പറഞ്ഞു. ആദ്യമായി എന്നെ അച്ഛന്‍ ചീത്തവിളിച്ചു. അതൊന്നും എനിക്ക് സഹിക്കാന്‍ പറ്റില്ല.”

”അപ്പോഴേക്കും അച്ഛന്‍ ഫോണ്‍ വാങ്ങി. ഫോണ്‍ എടുത്ത അച്ഛനോട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ ഒരുപാട് പുസ്തകം വായിച്ചിട്ടുണ്ടാകും. എന്റെ അമ്മ അവിടെ ഇരുന്ന് കരയുന്നുണ്ട്. നിങ്ങള്‍ വായിച്ച പുസ്തകം വെച്ച് എന്റെ അമ്മയുടെ കരച്ചില്‍ നിര്‍ത്തിതരുമോയെന്ന്. അന്ന് ആ സംഭവം നടന്നപ്പോള്‍ എന്റെ അച്ഛന് സഹിഷ്ണുതയില്ലേയെന്ന് ഞാന്‍ ചിന്തിച്ചുപോയി” എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.