ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് അങ്ങനെയൊക്കെയായിരുന്നു ആ മോഹൻലാൽ സിനിമയുടെ സെറ്റിൽ: ചിത്ര നായർ

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.

ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സ്പിൻ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.’ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രം നേടികൊണ്ടിരിക്കുന്നത്.

രാജേഷ് മാധവനും ചിത്ര നായരും ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് സുരേശനും സുമലതയും. മഹേഷിന്റെ പ്രതികാരത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു രാജേഷ് മാധവൻ സിനിമയിൽ അരങ്ങേറിയത്. പിന്നീട് സഹ സംവിധായകനായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. അതേസമയം മോഹൻലാൽ നായകനായെത്തിയ ആറാട്ട് എന്ന ചിത്രത്തിലൂടെയാണ് ചിത്ര നായർ സിനിമയിലെത്തുന്നത്.

ഇപ്പോഴിതാ ആറാട്ടിന്റെ സമയത്തുണ്ടായ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചിത്ര നായർ. ഒരു ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിലല്ല തന്നെ സെറ്റിൽ ആരും കണ്ടിരുന്നതെന്നാണ് ചിത്ര നായർ പറയുന്നത്.

“ആറാട്ടില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ഷൂട്ടിന് പോകുന്ന സമയത്തും വെറുതേ ചിന്തിച്ചിരുന്നു ഇവരെ ഒക്കെ നമുക്ക് കാണാന്‍ പറ്റുമോ എന്ന്. മോഹന്‍ ലാല്‍ എന്ന നടനെ അത്രയും ഇഷ്ടമാണ്. പത്ത് നാല്‍പ്പത് ദിവസത്തെ ഷൂട്ട് ഉണ്ട് ആറാട്ടില്‍ പഞ്ചായത്ത് മെമ്പര്‍ ആയിട്ടാണ് എന്നും പറഞ്ഞു. അവസരം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ലാലേട്ടനെ കാണാന്‍ പറ്റുമോ എന്നാണ് ഞാന്‍ ചോദിച്ചത്.

ലാലേട്ടന്‍ വരുമോ എന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് അദ്ദേഹം വരുന്നത്. അതും വരുമ്പോള്‍ തന്നെ എല്ലാവരോടും ഹായ് എന്നൊക്കെ കാണിച്ച് അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ബോധം പോയ പോലെയാണ് എനിക്ക് തോന്നിയത്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ആദ്യം ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ടാണ് വന്നിട്ടുള്ളതെങ്കിലും അത് മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയില്‍ ആണെന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും ചിത്ര പറഞ്ഞു.

ലാലേട്ടന്റെ പ്രകടനം നേരിട്ട് കാണാന്‍ കഴിയുക എന്നത് എത്രയോ വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. ആ സെറ്റില്‍ കൊച്ചു പ്രേമന്‍ സാര്‍ ഉണ്ടായിരുന്നു. അവരൊക്കെ നമ്മളോട് പെരുമാറിയത് കാണുമ്പോഴാണ് നമുക്ക് ഇന്‍സ്പിരേഷന്‍ ആകുന്നത്. സെറ്റില്‍ ചെന്നാല്‍ എല്ലാവര്‍ക്കും ഓരോ പോലെയാണ്. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് അങ്ങനെയൊക്കെയാണ്.

ഇത് എന്റെ എക്‌സ്പീരിയന്‍സ് ആണ് ഞാന്‍ പറയുന്നത്. ഇത് പറയാമോ എന്ന് അറിയില്ല. പക്ഷെ കൊച്ചു പ്രേമന്‍ ചേട്ടന്‍ പറയും മോളേ നീ ഈ കപ്പില്‍ എടുക്ക് എന്ന്. ഞാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ടാണ് അവരുടെ കൂടെ ഉള്ളത്. കപ്പില്‍ വേണ്ട എട്ടാ എന്നാണ് ഞാന്‍ പറയാറ്. കാരണം എടുക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലല്ലോ.

പക്ഷെ ചേട്ടന്‍ പറയുന്നത് നീ എടുക്ക്, നീ എടുത്താല്‍ എന്താ സംഭവിക്കുക എന്നൊക്കെയാണ് ചേട്ടന്‍ ചോദിക്കുന്നത്. നമ്മളോട് ഭയങ്കര സ്‌നേഹത്തിലാണ് പെരുമാറിയത്. അതുപോലെ ഡിസംബര്‍ പത്തിന് മോന്റെ പിറന്നാളായിരുന്നു. ആദ്യമായിട്ടാ ഞാന്‍ അവന്റെ പിറന്നാളിന് ഇല്ലാതിരുന്നത്. ഞാന്‍ അവിടെ നിന്ന് ഒരു സൈഡില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. മകനെ കൊച്ചു പ്രേമന്‍ ചേട്ടന്‍ ഒക്കെ കണ്ടിട്ടുണ്ട്. പിറന്നാളാണെന്ന് ലാലേട്ടനും അറിയാം. അങ്ങനെ ലാലേട്ടന്‍ മകനോട് വീഡിയോ കോളില്‍ സംസാരിച്ചു.” എന്നാണ് ഒരഭിമുഖത്തിൽ ചിത്ര നായർ പറഞ്ഞത്.

Read more