'പെട്ടെന്നാണ് വയ്യാതെയായത്, വേദന സഹിക്കാൻ പറ്റാതെ വന്നതോടെ കൂടിയ പെയിൻ കില്ലറുകളാണ് രശ്മി കഴിച്ചിരുന്നത്'; ചന്ദ്ര ലക്ഷ്മൺ

മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു രശ്മി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രശ്മി അന്തരിച്ചത്. ഇപ്പോഴിതാ  രശ്മിയെ അസുഖത്തെ കുറിച്ച് സഹപ്രവർത്തകയും സുഹൃത്തുമായ ചന്ദ്ര ലക്ഷ്മൺ പറഞ്ഞ വാക്കുകളാണ്  ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് കടുത്ത ശാരീരിക പ്രശ്നങ്ങൾ രശ്മിയെ പിടികൂടിയത്.

കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോഴും ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. എന്താണെന്ന് ഒന്നും അറിയില്ലെന്ന് പറഞ്ഞ ചേച്ചി താൻ പറഞ്ഞതനുസരിച്ചാണ് ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തത്. ഓണത്തിന് തറവാട്ടിൽ പോയപ്പോഴും വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു ബന്ധുവിനെ കാണാനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് വയ്യാതായത്.

വയറ് ബ്ലോക്കായി, ഫ്ലൂയിഡ് റിട്ടൻഷനായി. ഡോക്ടർ ആർസിസിയിലേയ്ക്ക് റഫർ ചെയ്തു. കടുത്ത വേദനയായതിനാൽ കൂടിയ പെയിൻ കില്ലറുകളാണ് ചേച്ചി കഴിച്ചിരുന്നത്. ബയോപ്സിക്ക് കൊടുക്കുന്ന ദിവസം ഞങ്ങൾ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചു. ഇന്നലെയായപ്പോൾ ഒന്നും ചെയ്യാനില്ലെന്ന ഘട്ടമായെന്നും ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

സ്വന്തം സുജാത എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് രശ്മി അന്തരിച്ചത്. ബംഗളൂരുവിൽ ജനിച്ചുവളർന്ന രശ്‌മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. സീരിയലിന് പുറമേ തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭർത്താവ്. മകൻ- പ്രശാന്ത് കേശവ്.